പത്തനംതിട്ട: മറുനാടന്‍ വാഴക്കുലകള്‍ വിപണി കൈയടക്കിയതോടെ കര്‍ഷകര്‍ക്കു ദുരിതം. ഉത്പാദിപ്പിക്കുന്ന വാഴക്കുലകള്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ കൃഷി തന്നെ നഷ്ടത്തിലായെന്ന് കര്‍ഷകർ. ഏത്തക്കുല വിപണിയാണ് കൂടുതലായി തകര്‍ന്നത്. പൂവൻ, ഞാലിപ്പൂവന്, റോബസ്റ്റ, പാളയംകോടൻ, ചെങ്കദളി തുടങ്ങിയ നാടന്‍ വാഴക്കുലകള്‍ക്കും വിലയില്ല.
കര്‍ണാടക, മേട്ടുപ്പാളയം മേഖലകളില്‍ നിന്നുള്ള ഏത്തവാഴക്കുലകള്‍ എത്തിയതോടെയാണ് നാടന്‍ കുലകളുടെ വിപണി തകര്‍ന്നത്. ഏത്തക്കുല റോഡില്‍ തരംപോലെ വിലയിട്ടു വില്‍ക്കുകയാണ്. കിലോഗ്രാമിന് 35 – 40 നിരക്കിലാണ് വില്പന. നാടന്‍ കുലകള്‍ക്ക് കര്‍ഷകര്‍ക്ക് 40 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് 20 രൂപയിലേക്ക് താഴ്ന്നു.
എന്നാല്‍ നാടന്‍ ഏത്തക്കായ വിപണിയില്‍ 60 രൂപയ്ക്കു വില്ക്കാന് വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്.ഏത്തക്കുല വെട്ടി വിപണിയില്‍ കൊണ്ടു ചെന്നാല്‍ ചെലവ് കാശ് പോലും കിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വാഴക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉത്പാദന ച്ചെലവ് വരുമ്പോള്‍ കുലയ്ക്ക് കര്‍ഷകര്‍ക്ക് കിട്ടുന്ന വില തുച്ഛം.
നാടന്‍ ഏത്തക്കുലകളുടെ സീസണ് ആണിപ്പോൾ. ഇതിനെ തകര്‍ക്കും വിധമാണ് കര്‍ണാടക, തമിഴ്നാട് കുലകളുടെ വരവ്. അഞ്ച് കിലോയ്ക്ക് നൂറ് രൂപയെന്ന നിലയില്‍ റോഡരികില്‍ മറുനാടന്‍ ഏത്തക്കായ വില്‍ക്കുന്നു. റോഡില്‍ പെട്ടി ഓട്ടോകളില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് കര്‍ണാടക, തമിഴ്നാട് കുലകളാണ്. നമ്മുടെ നാട്ടിലെ കുലകളേക്കള്‍ ഗുണനിലവാരം കുറഞ്ഞതാണെങ്കിലും ആളുകള്‍ വിലക്കുറവിനെയാണ് പിന്തുണയ്ക്കുന്നത്. വഴിയോര വിപണിയില്‍ വില കുറച്ച് വില്ക്കുമ്പോള് മറ്റു വ്യാപാരികളും ഈ വിലയ്ക്ക് ഉത്പന്നം എടുത്ത് വില്ക്കാന് നിര്‍ബന്ധിതരാകുന്നു.
നാടന്‍ കുലകള്‍ വാങ്ങാനും ആളില്ല
ഇതോടെ നാടന്‍ കുലകള്‍ കടകളിലും വേണ്ടെന്നായി. കര്‍ഷകരില്‍ നിന്ന് ഒന്നോ രണ്ടോ കുലകള്‍ സ്വീകരിക്കും. കിലോയ്ക്ക് 20-25 രൂപ നല്‍കും. 30 -35 രൂപയ്ക്ക് വിറ്റാലേ കടക്കാര്‍ക്ക് മുതലാകൂ. ഈ സമയത്താണ് മറുനാടന്‍ കുലകള്‍ കിലോയ്ക്ക് 20നും 25നും റോഡില്‍ വില്‍ക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇതേമാസം നാടന്‍ വിപണിയില്‍ കിലോയ്ക്ക് 64രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ഏത്തക്കുല എടുത്തിരുന്നത്.
68 -70രൂപയ്ക്ക് വില്‍ക്കുമായിരുന്നു. ഇതേ സീസണില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും കിലയോയ്ക്ക് 30 – 32 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് കുലകള്‍ എടുത്തിരുന്നത് കേരളത്തില്‍ നല്ല വില ലഭിക്കുമെന്ന് അറിഞ്ഞ് ഈ വര്‍ഷത്തേക്ക് മറുനാടന്‍ കര്‍ഷകര്‍ കൂടതല്‍ കൃഷി ചെയ്തു. ഈ വര്‍ഷം സംസ്ഥാനത്തെ വിപണിയിലുംകുലകള് ഏറെയെത്തി. ഇതിനൊപ്പം മറുനാടന്‍ കുലകളും യഥേഷ്ടം എത്തിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്.
പൂവൻ, ഞാലിപ്പൂവന് കുലകള്‍ മറുനാട്ടില്‍ നിന്നും കൊണ്ടുവരുന്നതാണ് വ്യാപാരികളും കടകളിലേക്ക് വാങ്ങുന്നത്. പഴം വിപണിയില്‍ പൂവന്പഴത്തിന് 50 രൂപയും ഞാലിപ്പൂവന് 70 രൂപയുമാണ് വില. എന്നാല്‍ നാടന്‍ കര്‍ഷകര്‍ ഇവ എത്തിച്ചാല്‍ വേണ്ടെന്ന സ്ഥിതിയാണ്. പൂവന്കുലയ്ക്ക് പരമാവധി കിലോഗ്രാമിന് 30 രൂപയും ഞാലിപ്പൂവന് 40 രൂപയും നല്‍കും. മറ്റു വാഴക്കുലകള്‍ക്ക് കിലോഗ്രാമിന് 10 രൂപ പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ഇതോടെ വാഴക്കൃഷിയില്‍ നിന്നും കര്‍ഷകരില്‍ നല്ലൊരു പങ്കും പിന്മാറുകയാണ്.
