പല സമയത്തും രക്ഷയുടെ കരങ്ങൾ പല രൂപത്തിലായിരിക്കും നമ്മിലേക്ക് എത്തിച്ചേരുന്നത്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലാണ് സംഭവം.
രാത്രി പത്തിനു ശേഷം ബ്ലിങ്കിറ്റിലേക്ക് ഒരു ഓർഡർ വന്നു. അത് മറ്റൊന്നുമല്ല, എലിവിഷം ആയിരുന്നു. അതും മൂന്ന് പായ്ക്കറ്റ്. ഓർഡർ എടുത്ത യുവാവിന് എന്തോ പന്തികേട് ആദ്യംതന്നെ മണത്തു. എന്നാലും അയാൾ അതത്ര കാര്യമായി എടുത്തില്ല.
എലിവിഷവുമായി ഓർഡർ ചെയ്ത ആളുടെ പക്കലേക്ക് എത്തി. എന്നാൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു യുവതി വാതിൽ തുറന്ന് പുറത്തേക്ക് വന്നു. തന്റെ മനസിൽ ആദ്യം തോന്നിയ സംശയം ഒന്നുകൂടി ബലപ്പെട്ടു എന്ന് യുവാവിന് അവരെ കണ്ടപ്പോൾത്തന്നെ മനസിലായി.
അദ്ദേഹം വളരെ സമാധാനത്തിൽ യുവതിയോട് കാര്യം തിരക്കി. ആദ്യം പറയാൻ അവർ കൂട്ടാക്കിയില്ലെങ്കിലും യുവാവിന്റെ ആ സമയത്തെ വാക്കുകൾ അവൾക്ക് ആശ്വാസമെന്നോണം തോന്നി. . “ജീവൻ അമൂല്യമാണ്, പ്രതിസന്ധികൾ കടന്നുപോകും, ഒരിക്കലും സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തീരുമാനങ്ങൾ എടുക്കരുത്” എന്ന് അദ്ദേഹം ആ യുവതിയെ ഓർമ്മിപ്പിച്ചു.
യുവാവിന്റെ വാക്കുകൾ കേട്ടപ്പോൾ താനെടുത്ത തീരുമാനത്തിൽ പശ്ചാത്താപം തോന്നിയ യുവതി ഓർഡർ കാൻസൽ ചെയ്തു. യുവാവ് അത് തിരികെ കൊണ്ടു പോകുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിലൂടെ ആ ഡെലിവറി ഡ്രൈവർ തനിക്കുണ്ടായ അനുഭവം പങ്കുവച്ചപ്പോൾ അത് എല്ലാവരുടെയും കണ്ണുനിറയ്ക്കുന്ന ഒന്നായി മാറി. ഡോർ തുറന്നെത്തിയത് വെറുമൊരു കസ്റ്റമർ അല്ല, മറിച്ച് സഹായം ആവശ്യമുള്ള ഒരു മനുഷ്യനാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു. എല്ലാ മനുഷ്യരും പരസ്പരം കരുതലോടെ നോക്കാൻ ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
