പേരൂര്‍ക്കട: സ്കൂട്ടര്‍ യാത്രികനെ ആക്രമിച്ച് പണമടങ്ങിയ ബാഗും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. പള്ളിച്ചല്‍ അരിക്കടമുക്ക് ചാനല്‍ക്കര വീട്ടില്‍ ഷാനവാസ് (26), കുണ്ടറത്തേരി പഴയ രാജപാദയില് തുളസി വീട്ടില്‍ കൃഷ്ണന് (23) എന്നിവരാണ് പിടിയിലായത്.ഈമാസം 12നു രാത്രി ഏഴോടെ നീറമണ്‍കരയിലെ ഇവിഎം ഷോറൂമിനു മുന്നിലായിരുന്നു സംഭവം.
കരമന ആയില്യത്ത് ഫിനാന്‍സിലെ ജീവനക്കാരന് കരമന നെടുങ്കാട് തളിയല്‍ കൊല്ലവിളാകം ടി.സി 54/2762 രാജ് നിവാസില്‍ കൃഷ്ണന് തമ്പിയുടെ മകന് രാകേഷ് തമ്പിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് പ്രതികള്‍ കവര്‍ന്നത്. രാകേഷ് തമ്പി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ സിഗ്നല്‍ പോയിന്റിനു സമീപമെത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചുകൊണ്ടുവന്നു സ്കൂട്ടറിന് പിന്നിലിടിപ്പിക്കുകയായിരുന്നു.
രാകേഷ് തമ്പിയുടെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട സമയം പ്രതികള്‍ ചേര്‍ന്നു പണവും സ്വര്ണാഭരണങ്ങളുമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഷാനവാസിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ കൂട്ടുപ്രതിയായ കൃഷ്ണനെ പേരൂര്‍ക്കട ഭാഗത്തുവച്ചു കസ്റ്റഡിയിലെടുത്തു.
ഫോര്‍ട്ട് സിഐ ബിനുകുമാറിന്റെ നിർദേശപ്രകാരം കരമന സിഐ അനൂപ്, എസ്ഐമാരായ അജിത്കുമാര്‍, അജന്തകുമാര്‍, സിപിഒ ശ്യാംമോഹന്, സിറ്റി ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ വിനോദ്, ഗിരി, ഷിജു, ഹരിലാല്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
