മംഗലംഡാം (പാലക്കാട്): കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കൃത്യം നടത്തി ഓടിപ്പോയ യുവാവിനെ ഉന്നതിയിലെ ആളുകളുടെ സഹായത്തോടെ മംഗലംഡാം പോലീസ് പിടികൂടി.
രണ്ടുവർഷമായി തളികക്കല്ല് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന തൃശൂർ വെള്ളിക്കുളങ്ങര ആനപ്പാന്തം ആദിവാസി ഉന്നതിയിലെ രാജാമണിയാണ്(47) മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആനപ്പാന്തം ഉന്നതിയിലുള്ള രാഹുലിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം നടന്നത്. പ്ലസ്ടു കഴിഞ്ഞ രാജാമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മംഗലംഡാം പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി മകര വിളക്കുമായി ബന്ധപ്പെട്ട് ഉന്നതിയിലെ ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുൽ രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് ഉന്നതിയിലെ ആളുകൾ പറയുന്നത്. കൃത്യം നടത്തി ഇരുട്ടിലേക്ക് ഓടിമറഞ്ഞ യുവാവ് കുറച്ചു സമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഉന്നതിയിലെ തന്നെ ഒരു വീട്ടിലെത്തുകയായിരുന്നു.
ഈ സമയം വീട്ടുകാർ യുവാവിനെ അകത്താക്കി പുറത്തു നിന്നുപൂട്ടി യുവാവിനായി തെരച്ചിൽ നടത്തിയിരുന്ന പോലീസിനെ വിവരം അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തളികക്കല്ല് ഉന്നതിയിൽ തന്നെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.
