പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് വീണ കാക്കയെ ആശുപത്രി ജീവനക്കാരന് കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ത്രീഫെയ്സില്നിന്നു വൈദ്യുതാഘാതമേറ്റ് നിലത്തേക്കു തെറിച്ചുവീണ കാക്കയെ എസ്ടിപി സൂപ്പര്‍വൈസര്‍ സജിമോന്‍ എടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് പാര്‍ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കര അതുവഴി വന്നത്.
സിവില്‍ ഡിഫന്‍സ് അംഗമായ ഹരികുമാര്‍ ഉടന്‍തന്നെ കാക്കയെ എടുത്ത് നെഞ്ചില്‍ തടവുകയും തുടര്‍ന്ന് വായില്‍ ശ്വാസം എടുത്തശേഷം ശക്തിയായി കാക്കയുടെ വായിലേക്ക് ഊതുകയുമായിരുന്നു. പലവട്ടം കാക്കയുടെ വായിലേക്ക് ശ്വാസം കൊടുത്തപ്പോള്‍ കാക്കയ്ക്ക് ശ്വാസതടസം മാറി.
ആശുപത്രി പരിസരം വീക്ഷിക്കാന്‍ അതുവഴിയെത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് വേണ്ട നിര്‍ദേശങ്ങള്‍ നൽകി. കാലുകൊണ്ട് ഇറുക്കിപ്പിടിച്ചിരുന്ന കാക്ക പതിയെ കാല്‍വിരല്‍ അയയ്ക്കുകയും ചുണ്ടുകൊണ്ട് വേദനിക്കാത്ത വിധം കൈയില്‍ കൊത്തുകയും ചെയ്തപ്പോള്‍ ഹരികുമാര്‍ കക്കയെ നിലത്തേക്ക് ഇറക്കി വിടുകയും കാക്ക പറന്നു പോകുകയും ചെയ്തു.
പാലാ ജനറല്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷക്കാലമായി പാര്‍ടൈം സ്വീപ്പറായി ജോലിചെയ്യുന്ന മറ്റക്കര ഐക്കരക്കുഴി വീട്ടില്‍ ഹരികുമാര്‍ പാലാ അഗ്നിരക്ഷാനിലയത്തില്‍ അഞ്ചു വര്‍ഷക്കാലമായി സിവില്‍ ഡിഫന്‍സ് സേനയിലും പ്രവര്‍ത്തിക്കുന്നു. ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ കൂടിയാണ് ഹരികുമാര്‍.
പക്ഷിയാണെങ്കിലും ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഹരികുമാര്‍. സംഭവമറിഞ്ഞ് അവിടെയെത്തിയവര്‍ ഹരികുമാറിനെ അനുമോദിക്കാനും മറന്നില്ല.
