കല്ലടിക്കോട്: കോട്ടയത്തെയും പാലക്കയത്തെ മലയോരകുടിയേറ്റജനതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. 1994 ജനുവരി 20 ന് അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ളയാണ് പാലക്കയം-കോട്ടയം സൂപ്പർഫാസ്റ്റ് ബസ് അനുവദിച്ചത്. മലയോരജനതയുടെ നിരന്തര ആവശ്യത്തെത്തുടർന്നായിരുന്നു ഇത്.
മണ്ണാർക്കാട് താലൂക്കിലെ പ്രധാന കുടിയേറ്റമേഖലകൂടിയാണ് പാലക്കയം. കൂടാതെ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല ഭാഗങ്ങളിലും മണ്ണാർക്കാടിന്റെ വിവിധഭാഗങ്ങളിലും പാലാ, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ നിരവധിയുണ്ട്. വിശേഷാവസരങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലേക്കുപോകാനായി ആദ്യകാലങ്ങളിൽ ഏറെ യാത്രാക്ലേശമനുഭവിച്ചിരുന്നു. ബസ് അനുവദിച്ചുകിട്ടിയതോടെ ഇതിനു പരിഹാരമായി.
രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന സർവീസിൽനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. കോട്ടയം ഡിപ്പോയുടേതാണ് ബസ്. മറ്റുജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികളുൾ ഉൾപ്പെടെയുള്ളവർക്കും സർവീസ് ഏറെ ഗുണകരമാണ്. കോവിഡ് സമയത്തും ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണസമയത്തും ബസ് സർവീസ് തടസപ്പെട്ടിരുന്നു. ജനകീയ ആവശ്യത്തെത്തുടർന്ന് വീണ്ടും പുനരാരംഭിച്ചു.
രാവിലെ 4.15-ന് പാലക്കയത്തുനിന്ന് പുറപ്പെടുന്ന ബസ് മണ്ണാർക്കാട്ടെത്തിയശേഷം 11 മണിയോടെ കോട്ടയം ഡിപ്പോയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പുറപ്പെട്ട് രാത്രി 8.30 ന് പാലക്കയത്ത് തിരിച്ചെത്തും. ബസ് ഇവിടെ നിർത്തിയിടുകയാണ്. ഇത്രയും വർഷത്തെ യാത്രയ്ക്കിടെ മൂന്നുതവണയാണ് ബസ് മാറിയിട്ടുള്ളത്.
ആദ്യകാലത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് ആയിരുന്നു. പിന്നീട് രണ്ടുവർഷം സൂപ്പർഫാസ്റ്റ് ബസാണ് സർവീസ് നടത്തിയത്. കോവിഡിനുശേഷം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലേക്കും മാറി.
32 വർഷം പൂർത്തിയായ സർവീസിന് ചൊവ്വാഴ്ച രാത്രി കാഞ്ഞിരപ്പുഴ പള്ളിപ്പടിയിൽ കാഞ്ഞിരപ്പുഴ വികസനവേദിയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. ബസ് ഡ്രൈവർ ബാബുക്കുട്ടൻ, കണ്ടക്ടർ പ്രിൻസ് എന്നിവരെ ആദരിച്ചു.
കെഎസ്ആർടിസി അഡ്വൈസറി ബോർഡംഗം മോൻസി തോമസ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ എന്നിവർ നേതൃത്വംനൽകി. നാട്ടുകാരും പങ്കെടുത്തു.
