കൊല്ലം : നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ആലപ്പുഴ അന്ധകാരതഴി സ്വദേശിനി പാല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജ (26) ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
കൊല്ലത്തെ സ്വകാര്യനഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ 18ന് രാവിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ ഭീഷണി ഫെബിനയ്ക്കെതിരെ ഉണ്ടായിരുന്നുവെന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കുവാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോമോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മുട്ടുസൂചി കുത്തി തറച്ച നിലയിലുമായിരുന്നു.
ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചിരിക്കുന്നത്. ഫെബിനയുടെ ദുരൂഹ മരണം സംബന്ധിച്ച് ജില്ലാ ക്രൈംവിഭാഗത്തോട് അന്വഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടതായി ജില്ലാ പോലീസ് മേധാവി ബന്ധുക്കളെ അറി യിച്ചു.
