വാഷിംഗ്ടൺ/ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്തു വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായി. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായും നിർത്തലാക്കുമെന്ന ഉപാധിയിലാണു ചരിത്രപരമായ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യക്കു പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കുള്ള നേട്ടങ്ങൾ
കരാറോടെ ഏഷ്യയിലെ പ്രമുഖ സമ്പദ്വ്യവസ്ഥകളിൽവച്ച് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ തീരുവ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ഇനി വലിയ മത്സരക്ഷമത ലഭിക്കും. പാകിസ്ഥാൻ 19 ശതമാനം, ബംഗ്ലാദേശ് 20 ശതമാനം, വിയറ്റ്നാം 20 ശതമാനം, ചൈന 37 ശതമാനം, ബ്രസീൽ 50 ശതമാനം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ പുതുക്കിയ തീരുവ നിരക്കുകൾ.
പ്രധാനമന്ത്രിയുടെ പ്രതികരണം
കരാറിനെ അതിയായ സന്തോഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. “രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ അതു ജനങ്ങൾക്കു വലിയ അവസരങ്ങൾ തുറന്നു നൽകും. 140 കോടി ജനങ്ങൾക്കു വേണ്ടി പ്രസിഡന്റ് ട്രംപിന് നന്ദി അറിയിക്കുന്നു…’, പ്രധാനമന്ത്രി പറഞ്ഞു.
കരാറിലെ പ്രധാന നിബന്ധനകൾ
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉപേക്ഷിക്കണമെന്നാണ് കരാറിലെ പ്രധാനപ്പെട്ട നിബന്ധന. 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ ഊർജം (കൽക്കരി ഉൾപ്പെടെ), സാങ്കേതികവിദ്യ, കാർഷിക ഉത്പന്നങ്ങൾ എന്നിവ ഇന്ത്യ വാങ്ങും.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വ്യാപാര തടസങ്ങളും നികുതിയും ഘട്ടം ഘട്ടമായി പൂജ്യം നിരക്കിലേക്ക് കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
പുതിയ നികുതിനിരക്കുകൾ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ എത്ര സമയപരിധി ഇന്ത്യക്കു നൽകിയിട്ടുണ്ടെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
