ആപത്തും അപകടവുമൊക്കെ രംഗബോധമില്ലാതെ കയറി വരുന്ന സംഭവങ്ങളാണ്. എന്ത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെങ്കിലും മുൻ കരുതലുകൾ എടുക്കണമെന്ന് ആളുകൾ പറയും. ഉദാഹരണത്തിന് റോഡിൽ നടക്കുന്പോൾ സൈഡ് ചേർന്ന് നടക്കണമെന്ന് പറയും. സ്പീഡ് കുറച്ച് വാഹനം ഓടിക്കണമെന്ന് പറയും. എങ്കിലും വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ചൗപതിയ കോളനിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇടുങ്ങിയ ഒരു വഴിയിൽവച്ച് ഒരു പെൺകുട്ടിയെ കാള ഇടിച്ചിടുന്ന ദൃശ്യങ്ങളാണ് ഇത്.
അക്രമാസക്തനായി വരുന്ന കാള പെൺകുട്ടിയുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. കാളയെ കണ്ടതോടെ പെൺകുട്ടി സഹായത്തിനായി നിലവിളിക്കുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ അവിടേക്ക് എത്തുകയും കൈയിൽ കിട്ടിയ വസ്തുക്കളെല്ലാം ഉപയോഗിച്ച് കാളയുടെ ശ്രദ്ധ തിരിക്കാൻ നോക്കുകയും ചെയ്യുന്നു.
ആക്രമണം തടയാൻ അവർ കല്ലെറിഞ്ഞും ബഹളംവച്ചുമൊക്കെ കാളയെ പെൺകുട്ടിയുടെ അരികിൽ നിന്നും മാറ്റാൻ നോക്കുന്നു. എന്നാൽ ഇതിനിടയിലും കാള പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ആളുകൾ എത്തി കാളയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ എന്തോ ഭാഗ്യമെന്നോണം അത് പിന്നോട്ട് ആഞ്ഞു. ഈ തക്കം നോക്കി പെൺകുട്ടി നിലത്തു നിന്നും ചാടി എഴുന്നേറ്റ് രക്ഷപെട്ടു.
സംഭവത്തിന്റെ വീഡിയോ വൈറലോയതോടെ കാളയുടെ ഉടമ ആരാണോ അവർക്കെതിരേ കർശന നടപടി എടുക്കണമെന്ന് പലരും പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യ കാര്യത്തിൽ പലരും ആശങ്കയും പങ്കുവച്ചു വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
