കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ മൂന്നാം ഘട്ട കടുവ കണക്കെടുപ്പിന് തുടക്കമായി. 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട കാമറ ട്രാപ്പിംഗാണ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചത്. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിർണായക ഘട്ടമാണിത്.
ആദ്യഘട്ടത്തിൽ എട്ടുദിവസം നീണ്ടുനിന്ന ഫീൽഡ് സർവേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലാണ് മൂന്നാം ഘട്ടത്തിലെ തീവ്ര കാമറ ട്രാപ്പിംഗ് ആരംഭിച്ചിരിക്കുന്നത്. കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റർ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇതിൽ പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനിൽ 117 ഗ്രിഡുകളും ഉൾപ്പെടുന്നു.
ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് കാമറകൾ വീതം ആകെ 940 കാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്. ഫെബ്രുവരി 25 മുതൽ മാർച്ച് 27വരെ തുടർച്ചയായി 30 ദിവസമാണ് കാമറ ട്രാപ്പിംഗ് നടക്കുക. ഇതിനു മുന്നോടിയായി ഫെബ്രുവരി 10ന് ഫ്രണ്ട്ലൈൻ സ്റ്റാഫുകൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു.
കാമറകളുടെ പ്രവർത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാൻ നാല് ദിവസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ ഗ്രിഡുകളിൽ പരിശോധന നടത്തുന്നുണ്ട്. സർവേ പൂർത്തിയാകുന്നതോടെ വിവരങ്ങൾ വിശകലനം ചെയ്ത് ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിക്ക് നൽകും.
