പേരൂര്‍ക്കട: തമ്പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഫുട്പാത്തുകളിൽ കൊണ്ടിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങളില്നിന്നു പാര്‍ട്ട്സുകള്‍ മോഷണം പോകുന്നത് പതിവാകുന്നു. റോഡുപരിസരത്ത് ആളനക്കം ഇല്ലാതാകുന്നതോടെയാണ് കേടായ വാഹനങ്ങളുടെ പാര്‍ട്ട്സുകള്‍ ഇളക്കിക്കൊണ്ടുപോകുന്നത്.
ഇക്കൂട്ടത്തില്‍ കേബിളുകളും ബ്രേക്ക് ലിവറുകളും ഫുട്റെസ്റ്റുകളും വരെ ഉള്‍പ്പെടുന്നു. ന്യൂ തിയേറ്ററിനു സമീപത്ത് ഫുട്പാത്തില്‍ ഏകദേശം 50 വാഹനങ്ങളാണ് കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നത്.
ഈ ഭാഗത്തുകൂടി കാല്‍നടയാത്രക്കാരുടെ സഞ്ചാരം പൂര്‍ണമായും തടസപ്പെടുത്തിയാണു വാഹനങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞ ഇരുചക്ര വാഹനങ്ങളുടെ പാര്‍ട്ട്സുകള്‍ എളുപ്പത്തില്‍ ഇളക്കിയെടുക്കാമെന്നതിനാലാണ് സ്ഥിരമായി മോഷണം നടന്നുവരുന്നത്. ഇരുചക്ര വാഹനങ്ങളുടെ സമീപം ഓട്ടോറിക്ഷകളും കൊണ്ടിട്ടിട്ടുണ്ട്. ഇവയുടെ മറവുപറ്റിയാണ് മോഷണം നടക്കുന്നത്.
റോഡുവക്കില്‍ സ്ഥലംകൊല്ലിയായി കിടക്കുന്ന വാഹനപാര്ട്ട്സുകളുടെ മോഷണം പുറത്തറിഞ്ഞാല്‍ കൂമ്പാരമായി കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് പുലിവാലു പിടിക്കേണ്ടിവരുമെന്നതിനാലാണ് പോലീസ് ഇവിടേക്ക് ശ്രദ്ധ പതിപ്പിക്കാത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്
