എരുമേലി: വീട്ടമ്മയും മക്കളും ബാങ്കിന്റെ ജപ്തി നടപടിയുടെ ഭാഗമായി വീടു വിട്ടിറങ്ങേണ്ടി വന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കോട്ടയം ജില്ലാ കളക്ടറോട് കമ്മീഷൻ റിപ്പോർട്ട് തേടി കത്ത് നൽകി.
മണിമല കറിക്കാട്ടൂർ കിഴക്കേപയ്യനാത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലിജിനും രണ്ട് മക്കളുമാണ് ബാങ്ക് ജപ്തിമൂലം വീട്ടിൽനിന്നിറങ്ങേണ്ടി വന്നത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുന്ന നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയിൽ ലിജിന്റെ വീടും 20 സെന്റ് സ്ഥലവും ഉൾപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇത് ഏറ്റെടുക്കുന്നതിന് മുമ്പ് ഇവ ഈട് നൽകി കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽ നിന്ന് എടുത്ത വായ്പയാണ് കുടിശിക മൂലം ജപ്തി നടപടിയിൽ എത്തിയത്. വിദേശത്ത് ജോലിയിലായിരുന്ന ഭർത്താവ് രോഗംമൂലം മരണപ്പെട്ടതോടെ വായ്പ അടയ്ക്കാൻ പറ്റിയിരുന്നില്ല. സർക്കാർ ഇവരുടെ സ്ഥലം ഏറ്റെടുത്തതിനാൽ സ്ഥലം വിറ്റ് ബാങ്ക് വായ്പ അടയ്ക്കാനും സാധിക്കില്ല.
സർക്കാർ ആകട്ടെ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം നൽകിയിട്ടുമില്ല. ഇത് ലഭിച്ചാൽ ബാങ്ക് വായ്പ തീർക്കാനും മറ്റൊരു സ്ഥലം വാങ്ങി പുനരധിവാസം നടത്താനും സാധിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനിൽ ഹർജി നൽകി ലിജിൻ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കമ്മീഷന്റെ ശിപാർശ പ്രകാരം ലിജിന്റെ സ്ഥലവും വീടും മൂല്യനിർണയം നടത്തി നഷ്ടപരിഹാരത്തിന് സർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഇത് നിലച്ചു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജപ്തി നടപടി ആരംഭിച്ചത്. ഇതോടെയാണ് നഷ്ടപരിഹാര നടപടികളും ജപ്തിയുടെ വിവരങ്ങളും സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
