ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 107 റൺസിൽ ഓൾഔട്ടായി. 33 റൺസെടുത്ത ജോർജ് ലിൻഡെ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
റുബിൻ ഹെർമാൻ 19 റൺസും വിയാൻ മുൾഡർ 16 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസണും ബെൻ സിയേഴ്സും മൂന്ന് വിക്കറ്റ് വീതമെടുത്തു. മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റും കോൽ മക്കോഞ്ചിയും ജെയിംസ് നീഷയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്സ്.
ജോഷ് ക്ലർക്ക്സൺ 26 റൺസും നിക്ക് കെല്ലി 21 റൺസും നായകൻ മിച്ചൽ സാന്റ്നർ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ രണ്ട് വിക്കറ്റും ജെറാൾഡ് കോട്ട്സെയും ഒട്ടിനെയ്ൽ ബാർട്ട്മാൻ നായകൻ കേശവ് മഹാരാജ് ജോർജ് ലിൻഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ ഒപ്പമെത്തി. (1-1). ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
