പരവൂർ: ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണസാധനങ്ങൾ അമിതവില ഈടാക്കി വിറ്റ സംഭവത്തിൽ പാൻട്രി ജീവനക്കാർക്കെതിരേ കർശന നടപടിയുമായി ഐആർസിടിസി. ഡൽഹി-അമൃത്സർ ഇന്റർസിറ്റി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് റെയിൽവേ ജോലിയിൽ നിന്ന് പുറത്താക്കിയത്.
റെയിൽവേ നിശ്ചയിച്ച നിരക്കിനേക്കാൾ ഇരട്ടിയിലധികം തുക ഈടാക്കിയതും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് അധികൃതരുടെ നടപടി.
യാത്രക്കാരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അഞ്ച് രൂപയുടെ ചായയ്ക്ക് പത്ത് രൂപയും പത്ത് രൂപയുടെ കാപ്പിക്ക് ഇരുപത് രൂപയുമാണ് ഇവർ വാങ്ങിയിരുന്നത്.
14 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കി. ചായയുടെ വില ചോദിച്ചപ്പോൾ കുറഞ്ഞ വിലയിലുള്ളത് ചോദിക്കാത്തത് കൊണ്ടാണ് കൂടുതൽ പണം വാങ്ങിയതെന്ന വിചിത്രമായ ന്യായീകരണമാണ് ജീവനക്കാർ നൽകിയത്. ബിരിയാണിക്കൊപ്പം നൽകേണ്ട സാലഡ്, തൈര് എന്നിവ ഒഴിവാക്കിയും അമിതവില വാങ്ങിയിരുന്നു.
സംഭവം വിവാദമായതോടെ ഐആർസിടിസി എക്സിലൂടെ (ട്വിറ്റർ) യാത്രക്കാരനോട് മാപ്പുചോദിച്ചു. കുറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിട്ടതിന് പുറമെ പാൻട്രി കരാറുകാരന് വൻ തുക പിഴയും ചുമത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ ട്രെയിനുകളിൽ ഇ- പാൻട്രി സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും റെയിൽവേ അറിയിച്ചു.
ഇതോടെ യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ കൃത്യമായ നിരക്കിൽ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരേ കർശന നിരീക്ഷണം തുടരുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
