ന്യൂഡൽഹി: പണം നിക്ഷേപിച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി വിജ്ഞാപനം ചെയ്ത നിയമം മേയ് ഒന്നിനു പ്രാബല്യത്തിൽ വരും. 2025 ഓഗസ്റ്റിൽത്തന്നെ നിയമം വിജ്ഞാപനം ചെയ്തിരുന്നെങ്കിലും എന്നു പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത “ഓണ്‍ലൈൻ ഗെയിമിംഗ് റൂൾസ് 2026′ പ്രകാരം നിയമവിരുദ്ധമായ ഓണ്‍ലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ തടയാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു.
നിയമം പ്രാബല്യത്തിലാകുന്നതോടെ “ഓണ്‍ലൈൻ ഗെയിമിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ’ എന്നപേരിൽ നിയന്ത്രണ സമിതി രൂപീകരിക്കും. ഐടി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അധ്യക്ഷനാകുന്ന ഈ സമിതിയിൽ ആഭ്യന്തര മന്ത്രാലയം, ധനകാര്യം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായികം, നിയമം എന്നീ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ അഥോറിറ്റിക്ക് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും വിദഗ്ധരുടെ സഹായത്തോടെയും പരാതികൾ പരിശോധിക്കാനും തീരുമാനങ്ങളെടുക്കാനും അധികാരമുണ്ടാകും.
നിക്ഷേപങ്ങൾ, വിജയസാധ്യതകൾ, പന്തയം വയ്ക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ഗെയിമിനെ ’റിയൽ മണി ഗെയി’ മായി അഥോറിറ്റി തരംതിരിക്കും. ഇത്തരത്തിൽ തരംതിരിക്കപ്പെടുന്ന ഗെയിമുകളിലേക്കുള്ള പണമൊഴുക്ക് തടയാൻ ബാങ്കുകൾക്കും പേമെന്റ് ഗേറ്റ്വേകൾക്കും അഥോറിറ്റിക്കു നിർദേശം നൽകാം.
ഈ പ്ലാറ്റ്ഫോമുകൾ അഥോറിറ്റിയുമായി സഹകരിക്കാനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ബാധ്യസ്ഥരാണ്. അഥോറിറ്റിയുടെ തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ ഐടി മന്ത്രാലയ സെക്രട്ടറിക്ക് അപ്പീൽ നൽകാം.
ഗെയിമുകളെ റിയൽ മണി ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ, ഇ-സ്പോർട്സ് എന്നിങ്ങനെ മൂന്നായി അഥോറിറ്റി തരംതിരിക്കും. പണം നിക്ഷേപിക്കുന്ന ഗെയിമുകളെ “ഇ-സ്പോർട്സ്’ വിഭാഗത്തിൽ ഉൾപ്പെടുത്തില്ലെന്നും നിയമം വ്യക്തമാക്കുന്നു. പണം നിക്ഷേപിച്ചുള്ള ഗെയിമുകൾ നിയന്ത്രിക്കുക മാത്രമല്ല പൂർണമായും നിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിയമം കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
അതേസമയം, നിയമത്തിലെ വ്യവസ്ഥകളെ വെല്ലുവിളിച്ച് ഓണ്‍ലൈൻ മണി ഗെയിം പ്ലാറ്റ്ഫോമുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനോടകംതന്നെ നിരവധി ഓണ്‍ലൈൻ മണി ഗെയിം പ്ലാറ്റ്ഫോമുകൾ രാജ്യത്തു പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
