കറുകച്ചാൽ: കനത്ത ചൂടിൽ പഴം, പച്ചക്കറി, വ്യാപാരികൾക്ക് കനത്ത നഷ്ടം. ചൂട് വർധിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ പഴം, പച്ചക്കറി സാധനങ്ങളാണ് ദിവസേന ഉപയോഗശൂന്യമാവുന്നത്. ഇതോടെ ഈ മേഖലയിലെ വ്യാപാരികൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മൊത്തവ്യാപാരികളെക്കാൾ ചെറുകിട കച്ചവടക്കാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
വർധിച്ച ചൂടുമൂലം ടൺ കണക്കിനു പച്ചക്കറി സാധനങ്ങളും വിവിധയിനത്തിലുള്ള പഴങ്ങളുമാണ് ദിവസേന ഉപയോഗശൂന്യമാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കാരറ്റ്, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, അച്ചിങ്ങപ്പയർ, കുക്കുമ്പർ, തക്കാളി തുടങ്ങിയവയെല്ലാം വൻതോതിലാണ് നശിക്കുന്നത്. ചൂട് മൂലം പാവയ്ക്ക, ബീൻസ്, അച്ചിങ്ങാപ്പയർ എന്നിവയിൽ മണിക്കൂറുകൾക്കുള്ളിൽ മഞ്ഞളിപ്പ് ബാധിക്കുന്നു.
കാരറ്റിൽ തുണികളിലെ കരിമ്പൻ പോലെ കറുപ്പ് വ്യാപിച്ചും ബീറ്റ്റൂട്ട്, പച്ച മാങ്ങ, കുക്കുമ്പർ തുടങ്ങിയവ ജലാംശം വലിഞ്ഞ് ശോഷിച്ചും ആണ് ഉപയോഗശൂന്യമാകുന്നത്. വാഴപ്പഴങ്ങളിൽ ഞാലിപ്പൂവൻ, ഏത്തയ്ക്കാ, റോബസ്റ്റ തുടങ്ങിയവയുടെ പുറംതൊലിയിൽ വേഗം കറുപ്പുനിറം വ്യാപിക്കുന്നു. ഉള്ളിലെ ഫലത്തിനു കുഴപ്പം ഇല്ലെങ്കിലും പുറംതൊലി കറുത്തതിനാൽ ഇവ വിറ്റുപോകാറില്ല.
മാതള നാരകം, പേരയ്ക്ക, മാമ്പഴം, ഓറഞ്ച്, തുടങ്ങിയവയിലെ ജലാംശം കനത്ത ചൂടിനാൽ നഷ്ടപ്പെട്ട് ശോഷിച്ച് വളരെ വേഗത്തിൽ ഉപയോഗശൂന്യമാവുകയാണ്.മുന്തിരിപ്പഴം കുലകളിൽ നിന്നടർന്ന് ചീഞ്ഞു നശിക്കുന്നു. മൊത്തവ്യാപാരികളുടെ വ്യാപാരം രാവിലെ ഏതാനും മണിക്കുറുകൾ കൊണ്ട് കഴിയും.
എന്നാൽ ഇവരിൽനിന്നു സാധനങ്ങൾ വാങ്ങി ദിവസം മുഴുവൻ കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാർക്കാണ് ചൂടു മൂലം ഏറെ നഷ്ടം സംഭവിക്കുന്നതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
