പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ആർപിഎഫ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫുട്ബോർഡ് യാത്രയും വാതിലുകൾക്കരികിൽ നിന്നുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു.
ഈ വർഷം ഇതുവരെ ഡിവിഷന്റെ വിവിധ ഭാഗങ്ങളിലായി 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പല സംഭവങ്ങളിലും യാത്രക്കാർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആർപിഎഫ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലിനടുത്ത് നിൽക്കുന്നതും ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങൾ ട്രാക്കിലെ വളവുകൾ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത്, അമിതമായ തിരക്ക് എന്നിവ മൂലം പെട്ടെന്ന് ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്കോ മരണത്തിലേക്കോ നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ആർപിഎഫ് നിർദേശങ്ങൾ
ഒരു കാരണവശാലും ഫുട്ബോർഡിൽ യാത്ര ചെയ്യരുത്. ട്രെയിനിൽ കയറിയാലുടൻ കോച്ചിന്റെ ഉള്ളിലേക്ക് നീങ്ങി നിൽക്കുക. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. ട്രെയിനിന്റെ വാതിലിന് പുറത്തേക്ക് ശരീരഭാഗങ്ങൾ നീട്ടി നിൽക്കുന്നത് ഒഴിവാക്കുക.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്.
അനൗൺസ്മെന്റുകൾ വഴിയും യാത്രക്കാർക്ക് നേരിട്ട് കൗൺസിലിംഗ് നൽകിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും നിരീക്ഷണം ശക്തമാക്കാനും ആർപിഎഫ് തീരുമാനിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് ആർപിഎഫ് ആവശ്യപ്പെട്ടു.
