കൽപ്പറ്റ: വയനാട്ടിൽ അറുതിയില്ലാതെ കാട്ടാന ആക്രമണം. ഈ വർഷം മാത്രം ജില്ലയിൽ കൊല്ലപ്പെട്ടത് മൂന്നു പേർ.ബത്തേരി വടക്കനാടിലെ കർഷകൻ രജീവിന്റെ ജീവനനാണ് ഈ വർഷം ആദ്യം കാട്ടാനയെടുത്തത്. മാർച്ച് നാലിനായിരുന്നു അദ്ദേഹത്തിന്റെ മരണം. രാത്രി കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് രജീവന്റെ ജീവൻ നഷ്ടമായത്.
കൃഷിയിടത്തിൽ മരിച്ചനിലയിൽ രജീവനെ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർത്തിലാണ് മരണകാരണം കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
മേയ് 26നാണ് സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി കള്ളാടിയിൽ 46 കാരി ജസിയെ കാട്ടാന കൊന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ജസിക്ക് ദുരനുഭവം.
വഴിയിൽ ആനയെ കണ്ട് സ്കൂട്ടറിൽനിന്നു ഇറങ്ങിയോടിയ ദന്പതികളെ ആന പിന്തുടരുകയും ജസിയെ വകവരുത്തുകയുമായിരുന്നു. ഇതിന്റെ വിങ്ങൽ ജനമനസുകളിൽനിന്നു മറയുംമുന്പാണ് ബുധനാഴ്ച രാവിലെ 10 ഓടെ നോർത്ത് വയനാട് വനം ഡിവിഷൻ പരിധിയിലെ കാട്ടിക്കുളം പുളിമൂടുകുന്നിൽ 65കാരൻ രാജു കൊല്ലപ്പെട്ടത്.
നാട്ടിലിറങ്ങിയതിനെത്തുടർന്ന് വനസേനയും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് ആന വീടിനു സമീപം ജോലി ചെയ്യുകയായിരുന്ന രാജുവിനെ ആക്രമിച്ചത്.
2025 ഫെബ്രുവരി 10ന് ബത്തേരി താലൂക്കിലെ നൂൽപ്പുഴ കാപ്പാടിൽ പട്ടികവർഗത്തിൽപ്പെട്ട മനുവും(45)അതേമാസം 25ന് രാത്രി മേപ്പാടി അട്ടമല ഏറാട്ട് ചോലനായ്ക്ക ഉന്നതിയിലെ ബാലകൃഷ്ണനും (26)കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
1980 മുതൽ 2023 വരെ ജില്ലയിൽ 41 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാലയളവിൽ കടുവയും പോത്തും പാന്പും കരടിയും പന്നിയും ഉൾപ്പെടെ വന്യജീവികൾ ചേർന്നെടുത്തത് 150 മനുഷ്യജീവനാണ്. 2000നും 2023നും ഇടയിൽ വയനാട് വന്യജീവി സങ്കേതം പരിധിയിൽ മാത്രം 45 പേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാടും നാടും ഇടകലർന്നുകിടക്കുന്നതാണ് വയനാട്ടിലെ പല പ്രദേശങ്ങളും. വയനാട് വന്യജീവി സങ്കേതത്തിന് അകത്തുപോലും ജനവാസകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ പ്രാണൻ കൈയിൽ പിടിച്ചാണ് മനുഷ്യജീവിതം. കാട്ടാനകൾ പകലും നിർഭയമായാണ് കൃഷിയിടങ്ങളിൽ മേയുന്നത്. വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനംവന്യജീവി വകുപ്പ് പദ്ധതികൾ പലതും നടപ്പാക്കുന്നുണ്ടെങ്കിലും പൂർണമായും ഫലവത്താകാത്ത സ്ഥിതിയാണ്.
വയനാടിനോട് ചേർന്നുകിടക്കുന്ന നീലഗിരി പ്രദേശവും കാട്ടാന ആക്രമണത്തിലൂടെ കുപ്രസിദ്ധി നേടുകയാണ്. നീലഗിരിയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഇക്കഴിഞ്ഞ മേയിൽ മാത്രം മൂന്നു പേരെയാണ് ആന കൊലപ്പെടുത്തിയത്. ജൂണ് ഒന്പതിനും കാട്ടാന ആക്രമണത്തിൽ ഒരു മരണം ഉണ്ടായി.
