ലണ്ടൻ: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനമെടുത്ത് ബ്രിട്ടൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ പ്രസംഗത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.
ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ടിക്ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കാണ് വിലക്ക്. എന്നാൽ കുട്ടികൾക്ക് സാധാരണ രീതിയിൽ ഫോണിൽ സംസാരിക്കുന്നതിനും മെസേജുകൾ അയക്കുന്നതിനും വാട്ട്സ്ആപ്പിനും വിലക്കുണ്ടാകുകയില്ല, ഇത് സംബന്ധിച്ച നിയമ നിർമ്മാണം ഈ വര്ഷം അവസാനത്തോടെ പാസാക്കുമെന്നും 2027 ഏപ്രിൽ മാസ ത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ നടത്തിയ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷമാണ് ബ്രിട്ടൻ ഈ കടുത്ത തീരുമാനത്തിലേക്ക് പോയത്. കുട്ടികളിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കവും പഠനത്തിനുള്ള ശ്രദ്ധയില്ലായ്മയും ഉറക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നനങ്ങളും കണക്കിലെടുത്താണ് ബ്രിട്ടൻ ഈ തീരുമാനത്തിലേക്ക് പോകുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2025 ഡിസംബറിൽ ഓസ്ട്രേലിയയിൽ ആണ് ലോകത്താദ്യമായി ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്, പിന്നീട് ഗ്രീസും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.
ഓസ്ട്രേലിയയ്ക്കും ഗ്രീസിനും ബ്രിട്ടനും പിന്നാലെ ഫ്രാൻസ്, ഓസ്ട്രിയ ഉൾപ്പടെ ഉള്ള നിരവധി യുറോപ്യൻ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താനുള്ള നിയമ നിർമാണം നടത്താനുള്ള തയാറെടുപ്പിലാണ്.
ഷൈമോൻ തോട്ടുങ്കൽ
