മുഹമ്മ: വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്ന പാതിരാമണൽ ദ്വീപിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ കുറ്റമറ്റതാക്കണമെന്ന് ആവശ്യം.ദ്വീപിലെ ബോട്ടുജെട്ടികളുടെ നവീകരണവും ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്കരണവും കായിപ്പുറം ജെട്ടി പാലത്തിന്റെ പുനർ നിർമാണവും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്.
1958ൽ നിർമിച്ച കായിപ്പുറം ജെട്ടി പാലം അപകടഭീതി ഉണർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാകുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്.
കായിപ്പുറം ജംഗ്ഷനിൽനിന്നു പാതിരാമണൽ ദ്വീപിലേക്കു പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞുനിൽക്കുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള കരിങ്കൽക്കെട്ടുകളും ഇളകി ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്.
തോടിന് ഇരുവശവും കരിങ്കൽഭിത്തികെട്ടി ബലവത്തായ പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ കാലങ്ങളായി നൽകുന്ന ഉറപ്പ്.
കുട്ടനാട് ടൂറിസം പാക്കേജിന്റെ ഭാഗമായി ദ്വീപിൽ ദിവസവും എത്തുന്ന ബോട്ടുകൾക്ക് അടുക്കാൻ ഇപ്പോഴും വേണ്ടത്ര സൗകര്യങ്ങളില്ല. ദ്വീപിന്റെ പിഞ്ഞാറുഭാഗത്ത് എത്തുന്ന ബോട്ടുകൾ ഊഴം കാത്തുകിടന്നാണ് ദ്വീപിലെ ജെട്ടിയിലേക്ക് അടുക്കുന്നത്.
