കൊച്ചി: സംസ്ഥാനത്തെ 15 ജയിലുകള്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തത് ജയില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. തടവുകാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും കോടതികളില്‍ ഹാജരാക്കുന്നതിനും വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായി വാഹനസൗകര്യം അനിവാര്യമായിരിക്കെ ജയിലുകളില്‍ ഇപ്പോഴും വാഹനക്ഷാമം നേരിടുകയാണ്.
സംസ്ഥാനത്ത് 58 ജയിലുകളാണുള്ളത്. ഇതില്‍ 15 ജയിലുകളിലാണ് ജീപ്പുകള്‍ ഇല്ലാത്തത്. വിമെന്‍ ഓപ്പണ്‍ പ്രിന്‍സണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, തിരുവനന്തപുരം, ബോര്‍സ്റ്റല്‍ സ്കൂള്‍ എറണാകുളം, ജില്ലാ ജയില്‍ പത്തനംതിട്ട, ജില്ലാ ജയില്‍ കോട്ടയം, സ്പെഷല്‍ സബ് ജയില്‍ പൊന്‍കുന്നം, സ്പെഷല്‍ സബ് ജയില്‍ കോഴിക്കോട്, സബ് ജയില്‍ ആലപ്പുഴ, സബ് ജയില്‍ കൊയിലാണ്ടി, സബ് ജയില്‍ തിരൂര്‍, സബ് ജയില്‍ ആലത്തൂര്‍, സബ് ജയില്‍ ഒറ്റപ്പാലം, സബ് ജയില്‍ പൊന്നാനി, സബ് ജയില്‍ എറണാകുളം, സബ് ജയില്‍ ചാവക്കാട്, സബ് ജയില്‍ വിയ്യൂര്‍ എന്നിവിടങ്ങളിലാണ് ജീപ്പുകള്‍ ഇല്ലാത്തത്.
ജയില്‍ വകുപ്പില്‍ നിന്നും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 64 വാഹനങ്ങള്‍ എംഎസ്ടിസി പോര്‍ട്ടല്‍ മുഖേന കണ്ടം ചെയ്യുകയുണ്ടായി. ഈ വാഹനങ്ങള്‍ക്ക് പകരമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്.തടവുകാരില്‍ പലരും ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയ അസുഖങ്ങളുള്ളവരാണ്. ഇവരില്‍ പലര്‍ക്കും രാത്രികാലങ്ങളിലാണ് രോഗം മൂര്‍ച്ഛിക്കുന്നതും.
ഈ സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ കിട്ടാതെ വരുമ്പോള്‍ ജീവനക്കാരുടെ വാഹനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. ജീപ്പുകളില്ലാത്ത ജയിലുകളില്‍ അത്യാവശ്യ ഘട്ടങ്ങള്‍ക്കായി ജയില്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തന്നെ ഒരുക്കി നിര്‍ത്താറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
റിമാന്‍ഡ് തടവുകാരെയും വിചാരണ നേരിടുന്ന പ്രതികളെയും വിവിധ കോടതികളില്‍ ഹാജരാക്കേണ്ടത് പോലീസുകാരാണെങ്കിലും ഇവരുടെ അഭാവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരെ കോടതിയിലേക്ക് എത്തിക്കേണ്ടിവരാറുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവിലുണ്ടെങ്കിലും എല്ലാ കേസുകളിലും അത് പ്രായോഗികമല്ല. തടവുകാരെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ സ്വന്തം വാഹനമില്ലാത്തതിനാല്‍ മറ്റു വകുപ്പുകളുടെ വാഹനങ്ങളെയോ അല്ലെങ്കില്‍ ജയില്‍ ജീവനക്കാരുടെ വാഹനങ്ങളെ തന്നെയോ ആശ്രയിക്കേണ്ടിവരുന്നമെന്ന സ്ഥിതിവിശേഷവുമുണ്ട്.
സീമ മോഹന്‍ലാല്‍
