ചിറ്റാര്‍: പോലീസ് ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ചു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പോക്സോ കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സീതത്തോട് കാക്കുന്നത്ത് വീട്ടില്‍ ഷിജോ ജോസഫ്(34), സീതത്തോട് മൂന്നുകല്ല് മരുതിമൂട്ടില്‍ വീട്ടില്‍ റംഷാദ് (28) എന്നിവരാണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 22നു രാത്രിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. സീതത്തോട് സ്കൂളിനു സമീപം റോഡരികില്‍ നിന്ന ഷിജോയെയും റംഷാദിനെയും റോഡിലൂടെ സ്കൂട്ടറില്‍ പോയ യുവാക്കള്‍ നോക്കിയതാണ് പ്രകോപനത്തിനു കാരണമായതെന്നു പറയുന്നു.
പോലീസോ എക്സൈസോ ഉദ്യോഗസ്ഥര്‍ ആയിരിക്കാമെന്നു തെറ്റിദ്ധരിച്ച പ്രതികള്‍ ബൈക്കില്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഷിജോ ജോസഫിന്റെ കൈവശമുണ്ടായിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു.
വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഷിജോ ജോസഫ് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്ഐമാരായ ബി. അനില്‍കുമാര്‍, പി.പി. മനോജ് കുമാര്‍, എസ്ഐ വി. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
