ന്യൂഡൽഹി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലുൾപ്പെടെ നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്ക് ചെയ്തു. അക്കൗണ്ടുകൾ ‘റിവ്യൂവിൽ’ ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിന്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിട്ടു തുടങ്ങിയത്.
ആപ്പ് തുറക്കുമ്പോൾ അക്കൗണ്ട് ഇൻ റിവ്യൂ, യുവർ അക്കൗണ്ട് ആക്റ്റിവിറ്റി ആൻഡ് ഡിവൈസ് ഇൻഫോ ഈസ് ബീയിംഗ് ചെക്ക്ഡ്. എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. പ്ലാറ്റ്ഫോമിന്റെ സേവന വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഫോണിന്റെ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പ്രതികരണവുമായി വാട്ട്സ്ആപ്പ് വക്താവ് രംഗത്തെത്തി. “പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഞങ്ങൾ അക്കൗണ്ടുകൾ പരിശോധിക്കുന്നതും വിലക്കുന്നതും. ചില സമയങ്ങളിൽ ഇതിൽ തെറ്റുകൾ സംഭവിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കൾക്ക് ചാറ്റിംഗ് സേവനം എത്രയും വേഗം പുനഃസ്ഥാപിച്ചു നൽകാൻ ഞങ്ങൾ ശ്രമിക്കാറുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
ഔദ്യോഗിക വാട്ട്സ്ആപ്പ് ആപ്പ് മാത്രം ഉപയോഗിക്കുന്നവർക്കും തൊഴിൽ ആവശ്യങ്ങൾക്ക് ആപ്പിനെ ആശ്രയിക്കുന്നവർക്കും അക്കൗണ്ട് പെട്ടെന്ന് പ്രവർത്തനരഹിതമായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
