മുക്കൂട്ടുതറ: ഭര്‍ത്താവ് റബര്‍ മരം ടാപ്പ് ചെയ്യുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്ന് പഠിക്കണമെന്ന്. എപ്പോഴെങ്കിലും ഈ ജോലി ചെയ്യേണ്ടിവന്നാല്‍ പഠിച്ചുവയ്ക്കണമെന്ന് മലയോര മേഖലയിലെ പല സ്ത്രീകളും ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹത്തിന് പൂര്‍ണത നല്കി ടാപ്പിംഗ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുക്കൂട്ടുതറ, കൊല്ലമുള മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 വീട്ടമ്മമാര്‍. റബര്‍ ബോര്‍ഡ് ഇവര്‍ക്ക് നല്കിയ 10 ദിവസ പരിശീലന കോഴ്സ് പൂര്‍ത്തിയായി.
എങ്ങനെ മികച്ച നിലയില്‍ ടാപ്പിംഗിലൂടെ കറ എടുക്കണമെന്നുള്ള പ്രാഥമിക അറിവാണ് പരിശീലനംവഴി നല്‍കിയത്. കൂടുതല്‍ പരിശീലനം നടത്തിയാല്‍ കൂടുതൽ വൈദഗ്ധ്യം നേടാനാകും. സ്വന്തം പറമ്പിലെ റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുന്നതിനുള്ള കൂലി നിസാരമല്ല. ഷീറ്റ് ആക്കി വിറ്റാല്‍ കിട്ടുന്ന വരുമാനം ടാപ്പിംഗ് ചെലവിന് തികയാത്ത സ്ഥിതിയുണ്ടായിരുന്നു. ടാപ്പിംഗ് ജോലിക്കാകട്ടെ ആളുകളും കുറവാണ്.
ടാപ്പിംഗ്, കറ എടുക്കല്‍, ഷീറ്റ് അടിക്കല്‍, ഉണക്കല്‍ എന്നിവയുടെ ചെലവ് വര്‍ധിച്ചതോടെ റബര്‍ മരങ്ങള്‍ വെട്ടി വിറ്റ് മറ്റ് കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്വയം ടാപ്പിംഗ് നടത്തിയാല്‍ നഷ്ടം കുത്തനെ കുറയ്ക്കാന്‍ കഴിയും. ടാപ്പിംഗിനു പാകമാകുന്ന മരങ്ങളിലും ടാപ്പിംഗ് അവസാനിപ്പിക്കാറായ മരങ്ങളിലും എങ്ങനെ ടാപ്പ് ചെയ്യണമെന്ന ശാസ്ത്രീയ രീതി സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്.
റബര്‍ മരങ്ങളുടെ പ്രത്യേകത, പരിചരണ രീതി, ടാപ്പ് ചെയ്യേണ്ട വിധം, മരങ്ങളിലെ രോഗസാധ്യത, മരുന്നുകള്‍ പ്രയോഗിക്കേണ്ട രീതി തുടങ്ങിയവ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. റബര്‍ ബോര്‍ഡിന്റെ പത്തനംതിട്ട റീജണല്‍ വിഭാഗത്തിലെ വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
കൊല്ലമുള റബര്‍ ഉത്പാദക സംഘമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയ 15 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും ടാപ്പിംഗ് കിറ്റും റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഓഫീസര്‍ ദീപ്തി വിതരണം ചെയ്തു. ഫീല്‍ഡ് ഓഫീസര്‍മാരായ അനുരാജ്, ശിവദാസന്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കൊല്ലമുള തുമരംപറമ്പില് സെബാസ്റ്റ്യന്റെ റബര്‍ തോട്ടത്തിലായിരുന്നു പരിശീലനം.
