ഓർഡർ ചെയ്ത ഭക്ഷണം എത്താഞ്ഞതിനെ തുടർന്ന് ലൈവ് ലൊക്കേഷൻ തെരഞ്ഞുപിടിച്ച് ഇറങ്ങിയ യുവാവ് കണ്ടത് താൻ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയിയും സുഹൃത്തും ചേർന്ന് കഴിക്കുന്ന കാഴ്ച. ഗുരുഗ്രാം സ്വദേശിയായ ഋഷഭ് കൗശിക്കിനാണ് ഈ വിചിത്ര അനുഭവമുണ്ടായത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സൊമാറ്റോയ്ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്.
രാത്രി 10.58നാണ് ‘ഖഡക് സിംഗ് ദ ധാബ’ എന്ന റെസ്റ്റോറന്റിൽ നിന്ന് ഋഷഭ് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. ആപ്പിൽ ഡെലിവറി ബോയ് തൊട്ടടുത്തുണ്ടെന്നാണ് കാണിച്ചിരുന്നത്. തുടർന്ന് ലൈവ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ 40 മിനിറ്റോളമായി ഡെലിവറി ബോയ് ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നതായി ഋഷഭ് കണ്ടെത്തി.
സംശയം തോന്നി ഋഷഭ് ആ സ്ഥലത്തേക്ക് നേരിട്ടെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഡെലിവറി ബോയിയും മറ്റൊരു വ്യക്തിയും ചേർന്ന് താൻ ഓർഡർ ചെയ്ത ഭക്ഷണപ്പൊതികൾ തുറന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാതി കഴിച്ച നിലയിലുള്ള ഭക്ഷണപ്പൊതികളുടെ ചിത്രങ്ങൾ ഋഷഭ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയലിനെ ടാഗ് ചെയ്തുകൊണ്ട്, “ഇതൊരു ഫുഡ് ഡെലിവറിയല്ല, പകരം ഒരു ഫുഡ് ഷെയറിംഗ് ഇക്കോണമിയാണ്” എന്ന് ഋഷഭ് പരിഹസിച്ചു. വിഷയം വലിയ ചർച്ചയായതോടെ സൊമാറ്റോ കെയർ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിനായി ഓർഡർ ഐഡി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

