സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ ഞെട്ടിക്കുന്ന സംഭവം. കാൺപൂരിലെ കാൻഷി റാം കംബൈൻഡ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം നടന്നത്. ഡോക്ടർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഡ്രൈവർ ഒപിയിൽ ഇരുന്ന് രോഗികളെ പരിശോധിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതർ ഡോക്ടറോട് വിശദീകരണം തേടി.
ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസറായ ഡോ. രാംകേഷ് കേസ് ആവശ്യത്തിനായി കോടതിയിൽ പോയ സമയത്താണ് സംഭവം. ഈ സമയം ഡോക്ടറുടെ ഡ്രൈവറായ ദേവ് എന്നയാൾ ഒപിയിലെത്തുകയും രോഗികളെ വിളിച്ചുവരുത്തി പരിശോധിക്കുകയുമായിരുന്നു. വയറുവേദന ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളുമായി എത്തിയ രോഗികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാൾ ഒപി ടിക്കറ്റിൽ മരുന്നുകൾ കുറിച്ച് നൽകി. പുറത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങാനും നിർദേശിച്ചു.
ഡ്രൈവർ രോഗികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. രോഗികളുടെ സുരക്ഷയെയും സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ വീഴ്ച. സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ, ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ എഫ്ഐആർ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
