മികച്ച വിദ്യാര്‍ഥി കര്‍ഷകയ്ക്കുള്ള അവാര്‍ഡ് പാവറട്ടിയിലെ ക്ഷീരകര്‍ഷകന്റെ മകള്‍ക്ക്

TCR-AWARDപാവറട്ടി: മികച്ച വിദ്യാര്‍ഥികര്‍ഷകര്‍ക്കുള്ള ജില്ലാ അവാര്‍ഡിന് പാവറട്ടിയിലെ ക്ഷീരകര്‍ഷകന്റെ മകള്‍ ആര്യ അര്‍ഹയായി. പാവറട്ടി വിളക്കാട്ടുപാടത്ത് തളിയില്‍ സരസന്റെ മകളാണ് ആര്യ. സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം വീട്ടുവളപ്പില്‍ പച്ചക്കറികൃഷി ചെയ്ത ജില്ലയില മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് കഴിഞ്ഞദിവസം കൃഷിമന്ത്രിയില്‍നിന്നും ആര്യ സരസന്‍ ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

വീടിനോടു ചേര്‍ന്നുള്ള ഒരേക്കറോളം സ്ഥലത്താണ് ആര്യ പൂര്‍ണമായും ജൈവപച്ചക്കറികൃഷി നടപ്പിലാക്കിയിട്ടുള്ളത്. പയര്‍, പാവല്‍, പടവലം, ചീര, മുളക്, തക്കാളി, വെള്ളരി, കുമ്പളം, മത്തന്‍ തുടങ്ങിയവയാണ് കൃഷിചെയ്തിട്ടുള്ളത്. മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുള്ള സരസനാണ് ജൈവപച്ചക്കറി കൃഷിയിലേക്കിറങ്ങാന്‍ ആര്യക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത്. രാവിലെയും വൈകിട്ടും പഠനശേഷമാണ് പച്ചക്കറി ചെടികളെ പരിപാലിക്കുന്നതിന് ആര്യ സമയം കണെ്ടത്തുന്നത്. വീട്ടില്‍തന്നെ വളര്‍ത്തുന്ന പശുക്കളുടെ ചാണകവും ഗോമൂത്രവുമാണ് പ്രധാനവളം. ധൃതരാഷ്ട്രപച്ച എന്ന വള്ളിച്ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ‘കളവളം’ പഠനപരീക്ഷണങ്ങളോടെ മികച്ചതാണെന്ന് കണെ്ടത്തുകയും കൃഷിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.

മികച്ച വിളവാണ് ഇത്തവണ ആര്യയുടെ ജൈവപച്ചക്കറിതോട്ടത്തില്‍നിന്നും ലഭിച്ചത്.അമ്മ സുമയും സഹോദരി ഐശ്വര്യയും കൃഷിയില്‍ ആര്യയെ സഹായിക്കാന്‍ ഒപ്പമുണ്ട്. കഴിഞ്ഞവര്‍ഷത്തെ പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ മികച്ച കര്‍ഷകവിദ്യാര്‍ഥിക്കുള്ള അവാര്‍ഡും ആര്യയ്ക്കായിരുന്നു. കൃഷിഭവന്‍ വഴി ലഭിച്ച മികച്ചയിനം വിത്തുകളും തൈകളുമാണ് കൃഷിക്കായി ഉപയോഗിച്ചത്.

പാവറട്ടി ക്രൈസ്റ്റ് കിംഗ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആര്യ. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബിന്റെ മുഖ്യ സംഘാടകകൂടിയാണ് ആര്യ. കൃഷി ഓഫീസര്‍ കെ.ബിന്ദു, പ്രധാനഅധ്യാപിക സിസ്റ്റര്‍ അന്ന ആന്റണി, മാതാപിതാക്കള്‍ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ജൈവപച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കുന്നതിന് സഹായിച്ചതെന്ന് ആര്യ പറയുന്നു. സംസ്ഥാനതല അവാര്‍ഡിനായി ആര്യയുടെ ജൈവപച്ചക്കറികൃഷി പരിഗണിക്കുന്നതായും കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Related posts