മകന്റെ കാറോട്ടം: നടപടി ഒഴിവാക്കാന്‍ ഐജിക്കു ഡല്‍ഹിയില്‍ നിന്നും സഹായം ?

tcr-cardrivingതൃശൂര്‍: സാധാരണക്കാരനും സ്വാധീനമുള്ളവനും രണ്ടു നീതിയെന്ന് അരക്കിട്ടുറപ്പിച്ചു പോലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരേയുള്ള അന്വേഷണ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പ്രായപൂര്‍ത്തിയാകാത്ത മകനെ ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവത്തിലാണ് ഐജിക്കെതിരേയുള്ള നടപടിയും അന്വേഷണ പ്രഖ്യാപനവും ജലരേഖയായത്. നടപടി വൈകുന്നതിനു പിന്നില്‍ ഡല്‍ഹിയില്‍നിന്നുവരെ ഉന്നത സമ്മര്‍ദവും ഇടപെടലും ഉണ്ടായെന്നാണ് ആരോപണം. മുമ്പു കേരള കേഡറില്‍ സേവനമനുഷ്ഠിക്കുകയും നിലവില്‍ ഐബിയുടെ ഡല്‍ഹി കേന്ദ്രം അധികാരികളില്‍ ഒരാളുമായ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

പ്ലസ് ടുവിനു പഠിക്കുന്ന ഐജിയുടെ മകന്‍ യൂണിഫോമിലുള്ള ഡ്രൈവറെ മാറ്റിയിരുത്തി പോലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം ഓടി ക്കുന്ന വീഡിയോ കഴിഞ്ഞ 28നാണു പുറത്തുവന്നത്. സംഭവം വിവാദ മായതോടെ ആഭ്യന്തരമന്ത്രിയും ഡിജിപിയും അന്വേഷണം പ്രഖ്യാപിച്ചു. ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണ ഉത്തരവ് ഇറക്കിയിട്ടില്ല. നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി  കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും, കേസെടുക്കുന്നത് ഹൈ ക്കോടതി ഇടപെട്ടു തടഞ്ഞു. ആഭ്യന്തരവകുപ്പ് ഉത്തരവിട്ട അന്വേഷണത്തിന് ഉത്തരവിറങ്ങാതിരുന്നതും ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി എതിര്‍ഭാഗം അഭിഭാഷകന്‍ ഹാജരാവാതിരുന്നതും ഉന്നത ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം.

പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ടു വാഹനം ഓടിപ്പിച്ചതു ജുവ നൈല്‍ ജസ്റ്റീസ് ആക്ടും, മോട്ടാര്‍ വാഹനനിയമവും പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും. ഇക്കാര്യവും വാഹനം ദുരുപയോഗം ചെയ്ത തിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്്ടമുണ്ടാക്കിയെന്നതും ചേര്‍ത്തുള്ള പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ടിനുകീഴില്‍ വരുന്ന നിയമ ലംഘനത്തില്‍ വിജിലന്‍സ് കോടതിക്ക് ഇടപെടാനാവില്ലെന്നു വ്യക്തമാ ക്കിയാണു ഹൈക്കോടതി കേസെടുക്കുന്നതു തടഞ്ഞ് ഉത്തരവിട്ടത്. ജുവനൈല്‍ ജസ്റ്റീസ് ആക്്ട് 23ഉം പോലീസ് ആക്ട് 27ഉം പ്രകാരമാണ് ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പ്രായപൂര്‍ ത്തിയാകാത്ത മകനെക്കൊണ്ടു വാഹനമോടിച്ച സംഭവത്തില്‍ വിവാദ വ്യവസായി നിഷാമിനെതിരെ പോലീസ് കേസെടുത്തിരുന്നു. മകന്‍ ആഢംബര കാര്‍ ഓടിപ്പിക്കുന്നത് യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ചതില്‍ രണ്ടു കേസുകളാണ് ഈ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഈ കേസുകളില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ മാതാപിതാ ക്കള്‍ക്കെതിരെ കേസെടുക്കുമെന്നു ഡിജിപി സെന്‍കുമാറിന്റെ പ്രത്യേക സര്‍ക്കുലര്‍ നിലനില്‌ക്കെയാണു രണ്ടുപേര്‍ക്കു രണ്ടു നീതിയുമായി അധികാരികള്‍ മുന്നോട്ടുപോകുന്നത്.

Related posts