ജയസൂര്യയുടെ നായികയായി ശിവദ വീണ്ടും മലയാളത്തില്‍

ssheപ്രദീപ് ഗോപി

ദിവസവും ചുരുങ്ങിയത് നാല്‍പ്പത് മെസേജെങ്കിലും തനിക്കു ഫേസ് ബുക്കിലൂടെ വരുമെന്നു നടി ശിവദ. ഏതാണ് അടുത്ത പ്രൊജക്ട്, ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞാണ് മെസേജുകള്‍ വരുന്നത്.  ഈ മെസേജുകള്‍ എല്ലാം താന്‍ വായിച്ചു നോക്കാറുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സമയം ലഭിക്കാറില്ലെന്ന സങ്കടമുണ്ടെന്നും ശിവദ രാഷ്ട്രദീപികയോടു പറഞ്ഞു. ആരാധകരുടെ ചോദ്യങ്ങള്‍ ശരിക്കും തന്റെ ഉത്തരവാദിത്വം കൂട്ടിയതായി തോന്നുന്നുവെന്നും ശിവദ കൂട്ടിച്ചേര്‍ത്തു. പലരും കല്യാണിച്ചേച്ചി എന്നു സംബോധന ചെയ്താണ് മെസേജുകള്‍ അയയ്ക്കുന്നത്. സിനിമ വളരെ ഇഷ്ടപ്പെട്ടു. ഇതു ഞങ്ങളുടെ ജീവിതമാണ്. തുടങ്ങിയ മെസേജുകളാണ് വരുന്നത്. ലിവിംഗ് ടുഗദറിനു ശേഷം നാളുകള്‍ക്കു ശേഷമാണ് സൂസൂസുധി വാത്മീകം എന്ന സിനിമയില്‍ നല്ലരൊരു വേഷം ലഭിച്ചത്. അത് ആള്‍ക്കാര്‍ സ്വീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം- ശിവദ പറയുന്നു.

സു സു സുധി വാത്മീകത്തില്‍ അഭിനയിക്കുമ്പോള്‍ തോന്നിയതിനേക്കാള്‍ വലിയ പ്രതീക്ഷയാണ് തനിക്കിപ്പേള്‍. ഈ ചിത്രത്തിന് ശേഷം ചെയ്യുന്ന മലയാള ചിത്രവും ജയസൂര്യക്കൊപ്പം തന്നെയാണ്. അതേറെ സന്തോഷം നല്‍കുന്നു.  ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ഈ ചിത്രം ഒരു മാസ് എന്റര്‍ടെയ്‌മെന്റ് ചിത്രമാണ്. സാജിത് യാഹിയയും അറൗസ് ഇര്‍ഫാനും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമണിത്. ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുധി വാത്മീകത്തിലെ കല്യാണി എന്ന കഥാപാത്രത്തെക്കാള്‍ ബോള്‍ഡായ വേഷമാണ് പുതിയ ചിത്രത്തിലേതെന്ന് ശിവദ പറയുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി.

സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ കഥാപാത്രം ഇത്രയേറെ മനോഹരമായി ചെയ്യാന്‍ കഴിഞ്ഞതു തന്നെ ജയേട്ട(ജയസൂര്യ)നും രഞ്ജിത്ത് ശങ്കര്‍ സാറും കാരണമാണ്.

ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ശിവദ. തുടര്‍ന്ന് ചെറിയ ഇടവേളയ്ക്ക് ശേഷം നെടുചാലെ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഇപ്പോള്‍ ശിവദ നായികയായി എത്തുന്നത് രണ്ട് തമിഴ് ചിത്രങ്ങളിലാണ്. സീറോ എന്ന തമിഴ് ചിത്രം 25ന് തിയറ്ററുകളിലെത്തും. വല്ലവനുക്കുംവല്ലവന്‍ എന്ന ചിത്രം വരാനിരിക്കുന്നു. രവീന്ദ്രന്‍ മാഷിന്റെ മകന്റെ ഒരു സിനിമ കൂടി ചെയ്യുന്നു. പിന്നെ ജയസൂര്യയുടെ നായികയായി രണ്ടാമത്തെ മലയാളചിത്രവും.

Related posts