കോഴിക്കോട്: മിഠായിത്തെരുവിൽ ശങ്കതീർക്കാൻ ഇനി ബുദ്ധിമുട്ടേണ്ട. പത്തു ടോയ്ലറ്റുകളാണ് നവീകരണത്തിന്റെ ഭാഗമായി തുറന്നുകൊടുക്കുന്നത്. മൂന്ന് മാസത്തോളമായി മിഠായി തെരുവിൽ നവീകരണ പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. എകദേശം പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തികഴിഞ്ഞു. ഇനി രണ്ടാഴ്ചയോളം നീളുന്ന പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്.
കുറെ കാലങ്ങളായി മിഠായി തെരുവിലെ ആയിരത്തോളം വരുന്ന കടകളിലെ ജോലിക്കാരും അവിടേക്ക് വരുന്ന ഉപയോക്താക്കളും അനുഭവിക്കുന്ന പ്രശ്നമായിരുന്നു ടോയ്ലറ്റുകളുടെ കുറവ്. പ്രത്യേകിച്ച് സ്ത്രീകൾ പ്രഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ ഇത് പരിഹരിക്കപ്പെടുകയാണ്. പല കെട്ടിടങ്ങളിലും ടോയ്ലറ്റുകൾ ഉണ്ടെങ്കിലും ഇത്രയും പേർക്കുള്ള സൗകര്യമില്ല. പലതും ഉപയോഗ യോഗ്യമല്ല.
സൗന്ദര്യം മാത്രമല്ല സൗകര്യവും കൂടിയാണ് ഈ നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ മിഠായിത്തെരുവിന് ലഭിക്കുക. കോയൻകോ ബസാറിലും ന്യൂ ബസാറിലുമായി അഞ്ച് വീതം ടോയ്ലറ്റുകളാണ് നഗരസഭ പണികഴിപ്പിക്കുന്നത്. ഇതിന്റെ പണികൾ കഴിഞ്ഞ യാഴ്ച ആരംഭിച്ചു.
ഇപ്പോൾ ടോയ്ലറ്റ് നിർമ്മിക്കുന്ന സ്ഥലം ആളുകൾ മാലിന്യം തള്ളാൻ ഉപയോഗിക്കുകയായിരുന്നു. ഇതോടെ ഇനി മുതൽ മാലിന്യം തള്ളുന്നതിനും പരിഹാരമാകും. ഇവിടെയുള്ള മാലിന്യങ്ങൾ പണിയുടെ ഭാഗമായി മാറ്റിക്കഴിഞ്ഞു. കൂടാതെ സാമൂഹ്യ വിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമായിരുന്നു ഇവിടെ. ഇവർക്ക് ഇനി ഇവിടെ നിന്ന് മാറുകയല്ലാതെ നിവർത്തിയില്ല. ഇനി മുതൽ എല്ലാ അർഥത്തിലും ക്ലീൻ ആയിരിക്കും മിഠായി തെരുവ്. എന്ന സൂചനയാണ് അധികൃതർ നൽകുന്നത്.