‘ശ്രീശാന്തിനെ തലയ്‌ക്കെറിഞ്ഞ് വീഴ്ത്താനായിരുന്നു പദ്ധതി’; പക്ഷെ ആ ഡാന്‍സ് കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആന്ദ്രേ നെല്‍

കേപ് ടൗണ്‍: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രേ നെല്ലുമായി കളിക്കളത്തിലുണ്ടായ വാക്‌പോരും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. 2006ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ശ്രീശാന്തും നെല്ലു തമ്മില്‍ കൊമ്പു കോര്‍ത്തത്. നെല്ലിന്റെ വാക്‌പോരിന് ബാറ്റു കൊണ്ടായിരുന്നു ശ്രീയുടെ മറുപടി. നെല്ലിന്റെ പേസ് ബൗളിങ്ങിനെ ധൈര്യപൂര്‍വ്വം നേരിട്ട ശ്രീശാന്ത് സിക്സടിച്ച ശേഷം ഗ്രൗണ്ടില്‍ ബാറ്റുചുഴറ്റി നൃത്തംവെച്ചാണ് അത് ആഘോഷിച്ചത്.

ഇപ്പോള്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ വീണ്ടുമൊരു പര്യടനത്തിനെത്തിയിരിക്കുന്ന സാഹചര്യത്തില്‍ 2006ലെ ടെസ്റ്റില്‍ സംഭവിച്ചതില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ച ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് അന്ന് താന്‍ പന്തെറിഞ്ഞതെന്ന് നെല്‍ വെളിപ്പെടുത്തി.”ശ്രീശാന്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാലാണ് മലയാളി താരത്തെ പ്രകോപിപ്പിച്ചത്. ശ്രീശാന്തിന്റെ തല ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്റെ ബൗണ്‍സറുകളെല്ലാം”. നെല്‍ തുറന്നുപറയുന്നു. എന്നാല്‍ നെല്ലിന്റെ പേസ് ബൗളിംഗിന് സിക്സിലൂടെയാണ് ശ്രീശാന്ത് മറുപടി നല്‍കിയത്. പിന്നാലെ ബാറ്റുചുഴറ്റി ഗ്രൗണ്ടില്‍ നൃത്തംവെച്ച ശ്രീശാന്ത് നെല്ലിനെ ചീത്തവിളിക്കുകയും ചെയ്തു.

എപ്പോഴും ആക്രമണശൈലിയാണ് താന്‍ പിന്തുടരാറുള്ളതെന്നും ശ്രീശാന്തുമായുള്ള ഉരസല്‍ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും നെല്‍ കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ ഡാന്‍സ് കണ്ടപ്പോള്‍ ചിരിയാണ് വന്നത്. മത്സരശേഷം ശ്രീശാന്തിന് ഹസ്തദാനം നല്‍കിയെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നെല്‍ പറയുന്നു. അന്നത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വെറും 84 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. എന്തായാലും നെല്ലിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍.

Related posts