ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയണം

KTM-BENGALIEESകടുത്തുരുത്തി: വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തി നിറച്ചു കൊണ്ടു പോകുന്നതു പോലെ ആളുകളെ കയറ്റിയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിപ്പിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു പതിവു കാഴ്ചയാകുന്നു. ഇവരെ കുറിച്ചു കൃത്യമായ വിവരങ്ങളോ കണക്കുകളോ കൈയില്‍ ഇല്ലാത്തത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്കും വിനയാകുന്നു. പണത്തിനു വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയാറാവുന്ന ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലാത്തതാണ് ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതിനു പ്രധാന കാരണം.

വാഹനങ്ങളില്‍ തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് വ്യാപകമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകാറില്ല. പലപ്പോഴും പണി സാധനങ്ങളുമായി പോകുന്ന വാഹനങ്ങളില്‍ പോലും തൊഴിലാളികളെ കുത്തി നിറച്ചു പോകാറുണ്ടെന്നു പോലീസും സമ്മതിക്കുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് പറയുന്നു. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും തൊഴിലിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികളായി എത്ര പേരുണ്ടെന്നതിനു അധികൃതരുടെ കൈയില്‍ യാതൊരുവിധ കണക്കുകളുമില്ല. ജില്ലാ ലേബര്‍ ഓഫിസില്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ ഉള്ളത്. ഇതിന്റെ പതിന്മടങ്ങ് തൊഴിലാളികള്‍ ഏജന്‍സികള്‍ വഴി ജില്ലയിലെത്താറുണ്ടെന്നാണ് പറയുന്നത്. റിക്രൂട്ട്‌മെന്റ് ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഏജന്‍സികള്‍ വഴി അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കാനുള്ള അനുമതിയുള്ളൂ. എന്നാല്‍ ഇന്നു വ്യാപകമായി ഏജന്‍സികള്‍ വഴി തൊഴിലാളികളെ ജില്ലയിലേക്കു എത്തിക്കുന്നു.

ഇവരെ ലേബര്‍ ഓഫിസുകളിലെത്തിച്ചു രജിസ്റ്റര്‍ ചെയ്ത് ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ അപൂര്‍വമാണ്. മിക്കവരും ഇവരെ അമിതമായി ചൂഷണം ചെയ്യുന്നതല്ലാതെ ഇവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തൊഴിലിടങ്ങളില്‍ വച്ച് അപകടം സംഭവിക്കുകയോ മറ്റോ ചെയ്താല്‍ മതിയായ ചികിത്സ പോലും ഇവര്‍ക്കു ലഭിക്കാതെ വരികയാണ്. ഇത്തരത്തില്‍ അപകടമരണം സംഭവിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാത്ത സംഭവങ്ങളും മുളക്കുളത്തുണ്ടായിട്ടുണ്ട്.

കോണ്‍ക്രീറ്റ്, കരാര്‍ ജോലികള്‍, ക്വാറികള്‍, കെട്ടിട നിര്‍മാണം, ഇഷ്ടിക കളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെല്ലാം ഇത്തരക്കാര്‍ സജീവമായുണ്ട്.  ക്വാറികളിലുള്‍പെടെ പലയിടത്തും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവരെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത്. ജോലിക്കിടെ അപകടമുണ്ടായി മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. അതതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ കരാറുകാര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നു നിയമമുണ്ട്.

ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം. ഓരോ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കായി പ്രത്യേക രജിസ്റ്ററും ഉണ്ടെങ്കിലും കാര്യമുണ്ടാകാറില്ല. തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുള്‍പെടെയുള്ളവരുടെ ആവശ്യം.

Related posts