പി.സി വിഷ്ണുനാഥിനെ കൊട്ടാരക്കരയിലെത്തിക്കാന്‍ ശ്രമം; ചെങ്ങന്നൂരില്‍ എന്‍എസ്എസ് നേതാവ് വിശ്വനാഥപിള്ളയെ സ്ഥാനാര്‍ഥിയാക്കാനാലോചന

Vishnuരാജീവ് ഡി.പരിമണം

കൊല്ലം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കാനിരിക്കെ ചില മണ്ഡലങ്ങളില്‍ മാറ്റത്തിന് സാധ്യതയേറി. ചെങ്ങന്നൂരില്‍ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന  സിറ്റിംഗ് എംഎല്‍എ പി.സി വിഷ്ണുനാഥിനെ കൊട്ടാരക്കരയിലേക്ക് പരിഗണിക്കുന്നതായി അറിയുന്നു.  ചെങ്ങന്നൂരില്‍  എന്‍എസ്എസ് നേതാവ് വിശ്വനാഥപിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി ആലോചിച്ചുവരികയാണെന്നും സൂചനയുണ്ട്.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം ഉള്‍പ്പടെ മൂന്ന് പദവികളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഇതെല്ലാം രാജിവച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ജനസമ്മതനായ വിശ്വനാഥപിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ എന്‍എസ്എസ് നേതൃത്വത്തിന് കോണ്‍ഗ്രസിനോടുള്ള അപ്രിയവും ഒഴിഞ്ഞുകിട്ടുമെന്ന് കരുതുന്നവരും പാര്‍ട്ടിയില്‍ കുറവല്ല.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കൊട്ടാരക്കരയില്‍ ഒരാളുടെ പേരുപോലും പറഞ്ഞുകേള്‍ക്കാത്ത സാഹചര്യമാണുള്ളത്. അയിഷാപോറ്റിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആര്‍.ബാലകൃഷ്ണപിള്ളയുടെ തട്ടകം കൂടിയായ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നില പരുങ്ങലിലാകാനുള്ള സാധ്യതയുണ്ട്. അതിനെ അതിജീവിക്കാന്‍ ശക്തനായ ഒരാള്‍ ഇവിടെ സ്ഥാനാര്‍ഥിയാകേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം കൂടിയാണ്. അതുകൊണ്ടാണ് പി.സി വിഷ്ണുനാഥിനെ കൊട്ടാരക്കരയിലേക്ക് പരിഗണിക്കുന്നതെന്നും പറയുന്നു.

Related posts