പാര്‍വതിയെ പിന്തുണയ്ക്കാതെ മഞ്ജു വാര്യര്‍, വുമണ്‍സ് കളക്ടീവില്‍ ഭിന്നത രൂക്ഷം, സിനിമ രംഗത്തുള്ളവരുടെ എതിര്‍പ്പിനൊപ്പം ആരാധകരെയും വെറുപ്പിക്കുന്നുവെന്ന് സംഘടനയിലെ ഒരു വിഭാഗം, ഡബ്ല്യുസിസിയില്‍ രണ്ടു ചേരി രൂപപ്പെടുന്നു

കസബ വിവാദത്തില്‍ തട്ടി വുമണ്‍സ് ഇന്‍ സിനിമ കളക്ടീവില്‍ ചേരിതിരിവ് രൂക്ഷം. മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചെന്ന ആരാധക ആരോപണങ്ങള്‍ക്കിടയില്‍ പാര്‍വതിയെയും കൂട്ടരെയും പിന്തുണയ്ക്കാതെ നടി മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതാണ് സംഘടനയില്‍ ചേരിതിരിവിന് ഇടയാക്കിയത്. കസബ വിവാദം ആളിക്കത്തിയതു മുതല്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്താന്‍ വനിതാ താരങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തനിക്ക് പാര്‍വതിയുടെയും കൂട്ടരുടെയും അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മഞ്ജു അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ കൂട്ടായ ഒരു പത്രക്കുറിപ്പ് ഇറക്കുകയെന്ന തീരുമാനം ലംഘിക്കപ്പെട്ടു.

കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ മഞ്ജുവാര്യരോട് ഒരു പെണ്‍കുട്ടി പാര്‍വതി വിഷയത്തില്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പറയാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മഞ്ജു പിന്‍മാറുകയായിരുന്നു. സൂപ്പര്‍ താരങ്ങളെ പിണക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് താല്പര്യമില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ വുമണ്‍സ് ഇന്‍ കളക്ടീവിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്നാണ് സംഘടനയിലെ നിശബ്ദരായ ചിലര്‍ രഹസ്യമായി പറയുന്നത്. റിമ കല്ലിംഗലും പാര്‍വതിയും മറ്റും കൂട്ടായ്മയെ ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായവും വിമതര്‍ക്കിടയില്‍ ശക്തമാണ്.

അതിനിടെ പുതുവര്‍ഷ ദിനത്തില്‍ മമ്മൂട്ടിയെ അടിമുടി വിമര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനം പോസ്റ്റ് ചെയ്തും ഡബ്ല്യുസിസി പുലിവാലു പിടിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ ലേഖനം പോസ്റ്റ് ചെയ്തത്. വിമര്‍ശനം ഉയര്‍ന്നതോടെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വനിതാ കൂട്ടായ്മയ്‌ക്കെതിരേ അമ്മ നടപടി എടുക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. കൂട്ടായ്മയില്‍ അംഗങ്ങളായവരെ അമ്മയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം.

Related posts