പുനലൂരില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പം തുടരുന്നു

klm-bjpആയൂര്‍: പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ആശയക്കുഴപ്പം തുടരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും സ്ഥാനാര്‍ഥികളുടെ അന്തിമലിസ്റ്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരു മുന്നണികളിലേയും സ്ഥാനാര്‍ഥികള്‍ പ്രചരണവും ആരംഭിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ ബിജെപിയ്ക്ക് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനുള്ള സാഹചര്യമാണ് പുനലൂരിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മികച്ച ഒരു സ്ഥാനാര്‍ഥിയെ പുനലൂരില്‍ മത്സരിപ്പിക്കണമെന്നതിലെ ആശയക്കുഴപ്പമാണ് ജില്ലാ-സംസ്ഥാന നേതൃത്വത്തിലുള്ളത്.

രണ്ടാഴ്ച മുമ്പുതന്നെ സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയ ലിസ്റ്റില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍, കര്‍ഷകമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ആയൂര്‍ മുരളി എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആലഞ്ചേരി ജയചന്ദ്രന്‍ മത്സരത്തില്‍ നിന്നും സ്വയം പിന്മാറിയ വിവരം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതേ സ്ഥാനത്തേക്ക് സംസ്ഥാന വൈസ് പ്രസിഡന്റും പുനലൂര്‍ നിവാസിയുമായ ബി രാധാമണി എത്തിയതാണ് ബിജെപി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാധാമണിയ്ക്ക് 4155 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ധാരണപ്രകാരം ഇവര്‍ക്ക് മധ്യകേരളത്തില്‍ സീറ്റ് നല്‍കാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും ഘടകകക്ഷികളെ ഉള്‍പ്പെടുത്തി സീറ്റ് വിഭജനം നടത്തിയപ്പോള്‍ രാധാമണിയുടെ അവസരം നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പുനലൂര്‍ സീറ്റിനായി വീണ്ടും രംഗത്തെത്തിയിട്ടുള്ളത്. ഇരുവരേയും ഒഴിവാക്കി വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെന്നും സൂചനയുണ്ട്.

Related posts