ആ സൂപ്പര്‍ സെലിബ്രിറ്റിയെ അയാള്‍ വിടാതെ പിന്തുടര്‍ന്നത് 30 പ്രാവശ്യം ! യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; യുവാവ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍…

സെലിബ്രിറ്റികളെ പ്രത്യേകിച്ചും വനിതകളെ ആരാധകര്‍ പിന്തുടരുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും പലപ്പോഴും ഇത്തരം ആരാധകര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു അനുഭവമാണ് ബോളിവുഡ് നിര്‍മാതാവും സംവിധായകയുമായ ഏക്താ കപൂറിന് ഉണ്ടായത്.

ഒരു മാസമായി ഏക്തയെ 30 പ്രാവശ്യത്തോളം പിന്തുടര്‍ന്ന യുവാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. ഹരിയാന സ്വദേശിയായ സുധീര്‍ രാജേന്ദര്‍ സിങ് എന്ന ക്യാബ് ഡ്രൈവറാണ് അറസ്റ്റിലായത്. മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ഒരുമാസം മാത്രം 30 ഓളം പ്രാവശ്യമാണ് ഏക്തയെ ഇയാള്‍ പിന്തുടര്‍ന്നത്. ഏക്തയെ ഒരു യുവാവ് പിന്തുടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പല തവണ ഏക്തയുടെ സുരക്ഷാ ജീവനക്കാര്‍ യുവാവിന് താക്കീത് നല്‍കിയിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഏക്ത ജുഹൂവിലെ അമ്പലത്തില്‍ പോയപ്പോള്‍ യുവാവ് ഏക്തയെ പിന്തുടരുകയും അവരുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ പിന്മാറിയില്ല. ഏക്ത എവിടെയൊക്കെ പോകുന്നുവെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യുവാവിന് എങ്ങനെയാണ് ലഭിക്കുന്നതെന്ന കാര്യം തങ്ങള്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

ഏക്ത സ്ഥിരമായി പോകുന്ന അന്ധേരിയിലെ ജിമ്മിന്റെ പരിസരത്തും സ്ഥിരമായി അയാളെ കാണാമെന്നും ഇത്ര കൃത്യമായി ഏക്തയുടെ ലൊക്കേഷന്‍ അയാള്‍ സ്‌പോട്ട് ചെയ്യുന്നത് അമ്പരപ്പോടെയാണ് തങ്ങള്‍ കാണുന്നതെന്നും സുരക്ഷാ ജീവനക്കാര്‍ പറയുന്നു.യുവാവ് തുടര്‍ച്ചയായി പിന്തുടരുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ യുവാവിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് തിങ്കളാഴ്ചയോടെ അയാള്‍ അറസ്റ്റിലുമായി. യുവാവിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കണ്ടു എന്നു പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറയുന്നു. അന്വേഷണം പൂര്‍ത്തിയായാലേ യുവാവിന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.

Related posts