ആറാം തമ്പുരാന്‍ ആദ്യം പ്ലാന്‍ ചെയ്തത് മറ്റൊരു നടനെ വച്ച് ! അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറിയിരുന്നേനെ…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് സഖ്യത്തിന്റേത്. ഇരുവരും ഒന്നിച്ചു ചേര്‍ന്നപ്പോഴുണ്ടായ ചിത്രങ്ങളെല്ലാം മലയാളികളെ ത്രസിപ്പിക്കുന്നതായിരുന്നു.

ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാപ്രേമികള്‍ ആകെ ആവേശഭരിതരാണ്. 1997ല്‍ പുറത്തിറിങ്ങിയ ആറാം തമ്പുരാന്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൊന്നാണ്.

ഇരുനൂറ് ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആറാം തമ്പുരാന്‍ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു.

സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ചിത്ര തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ അണിനിരന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ ഇന്നും മൂളുന്നു.

എന്നാല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് ഷാജി കൈലാസ് പിന്നീട് പറയുകയുണ്ടായി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാജി ഈ രഹസ്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം മനസില്‍ കണ്ടത് ബിജു മേനോനെയും മനോജ് കെ ജയനെയും ആയിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് തിരക്കഥാകൃത്ത് രഞ്ജിത്തും താനും ചിത്രത്തിന്റെ ആലോചന തുടങ്ങിയതെന്ന് ഷാജി കൈലാസ് പറയുന്നു. അന്ന് മനോജ് കെ ജയനും ബിജു മേനോനുമായിരുന്നു മനസ്സില്‍.

അങ്ങനെയിരിക്കെ തങ്ങള്‍ താമസിക്കുന്ന മദ്രാസിലെ ഗസ്റ്റ് ഹൗസില്‍ ഒരുദിവസം മണിയന്‍പിളള രാജു എത്തി. രാജുവിനോട് കഥ പറയുകയും അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു.

കഥ കേട്ടു തിരിച്ചു പോയ രാജു നിര്‍മാതാവ് സുരേഷ് കുമാറിനോട് കഥയെപ്പറ്റി സംസാരിച്ചതിന്‍ പ്രകാരം സേലത്തുനിന്ന് സുരേഷ് കുമാര്‍ തങ്ങളെ വിളിക്കുകയും മോഹന്‍ലാലിന് പറ്റിയ കഥയാണിതെന്നും താന്‍ ലാലിനോട് സംസാരിക്കാമെന്നും അവരെ അറിയിക്കുകയും ചെയ്തു.

പിന്നീട് സുരേഷ് മദ്രാസിലെത്തിയ ശേഷം അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് ആയ രേവതി കലാമന്ദിര്‍ ചിത്രമേറ്റെടുക്കയും ചെയ്തു. പിന്നീട് ലാലിന് പറ്റിയ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്‌തെന്ന് ഷാജി കൈലാസ് പറയുന്നു. എന്തായാലും ആ തീരുമാനം മലയാളത്തിനു സമ്മാനിച്ചത് ഒരു ക്ലാസിക് ചിത്രത്തെയായിരുന്നുവെന്നുപറയാം.

Related posts

Leave a Comment