പൂച്ചാക്കൽ: അപകടം പതിവായിട്ടും പൂച്ചാക്കൽ പാലത്തിൽ സംരക്ഷണ ഭിത്തിയില്ലാത്തതിൽ വ്യാപക പ്രതിഷേധം. ചേർത്തല അരൂർ റോഡിൽ തൈക്കാട്ടുശേരി പാണാവള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പൂച്ചാക്കൽ പാലം. പാലത്തിന്റെ നിർമാണം പൂർത്തിയായിട്ട് 20 വർഷം പിന്നിടുന്പോഴും പാലത്തിന്റെ ഇരുകരകളിലെയും അപ്രോച്ച് റോഡിൽ സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ അപകടങ്ങൾക്കും കുറവില്ല.
അപകടത്തിൽ പെടുന്ന വാഹനങ്ങൾ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ താഴ്ചയിലേക്കും മറിയുന്നു. കഴിഞ്ഞ ദിവസം പൂച്ചാക്കൽ സ്വദേശി സഞ്ചരിച്ചിരുന്ന കാറ് താഴേയ്ക്ക് മറിഞ്ഞു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. പണിമുടക്ക് ദിനമായിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു.
കഴിഞ്ഞ മാസം വടുതലയിൽ നിന്നും ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്ന വടുതല ജെട്ടി കറുകപ്പറന്പിൽ രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി വാൻ പൂച്ചാക്കൽ പാലത്തിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. നിയന്ത്രണം തെറ്റിയ വാഹനം അപ്രോച്ച് റോഡിലെ കല്ലിൽ ഇടിച്ചു നിന്നതിനാൽ താഴേയ്ക്കു വീണില്ല.
മാസങ്ങൾക്കു മുന്പ് പാണാവള്ളി സബ് രജിസ്ട്രാർ സിദ്ദീഖ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംതെറ്റി അപ്രോച്ച് റോഡിന്റെ കിഴക്ക് ഭാഗത്ത് ഇരുപതടി താഴ്ചയിലേക്കു തലകീഴായി മറിഞ്ഞെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. അപകടങ്ങൾ തുടർക്കഥയാകുന്പോഴും യാതൊരു നടപടി സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
പാലത്തിന്റെ ഇരുകരകളിലെയും റോഡിന് അരകിലോമീറ്റർ നീളവും താഴെ നിന്ന് അഞ്ചുമീറ്ററോളം ഉയരവും ഉണ്ട്. ഇവിടെ സംരക്ഷണഭിത്തിയില്ലാത്തതിനാൽ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ താഴേക്കു വീഴാൻ സാധ്യത കൂടുതലാണ്. അപ്രോച്ച് റോഡുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതു മൂലം മറ്റ് വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്പോഴും അപകടം സംഭവിക്കുന്നുണ്ട്.
1998 ലാണ് പൂച്ചാക്കൽ പുതിയ പാലം യാഥാർത്യമായത്. പഴയപാലത്തിന് ബലക്ഷയം സംഭവിച്ചപ്പോഴാണ് പുതിയത് ഉണ്ടാക്കിയത്. പുതിയ പാലത്തിന്റെ നിർമാണ ഘട്ടത്തിൽ പാലത്തിലേക്കു പ്രവേശിക്കുന്ന ഇരുവശത്തും വെള്ള മണൽക്കുന്നുകളായിരുന്നു. കുന്നിനു മുകളിലൂടെയാണ് റോഡ് നിർമിച്ചിരിക്കുന്നത്. 60 ഓളം സ്വകാര്യ ബസുകളും പതിനഞ്ചോളം കഐസ്ആർടിസി ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. കൂടാതെ സ്കൂൾ കുട്ടികളുമായി പോകുന്ന നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു.