ബ്യൂട്ടി സലൂണ്‍ വെടിവെപ്പ് കേസ് പുതിയ വഴിത്തിരിവിലേക്ക് ! അന്വേഷണം നടിയുടെ ബിസിനസ് ബന്ധങ്ങളിലേക്ക്; കേസന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ നടിക്ക് താല്‍പര്യമില്ലെന്ന് സൂചന…

കൊച്ചി:നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ വെടിവയ്പ്പുണ്ടായ സംഭവത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അധോലോക നായകന്‍ രവി പൂജാരിക്കുള്ള സാമ്പത്തിക താല്‍പര്യം സംബന്ധിച്ച അന്വേഷണം എത്തുന്നത് ലീനയുടെ ബിസിനസ് കൂട്ടാളികളിലേക്ക്. 25 കോടി രൂപയാണ് രവി പൂജാരിയെന്ന് അവകാശപ്പെടുന്നയാള്‍ ലീനയോട് ആവശ്യപ്പെടുന്നത്. ഈ പണം ആര്‍ക്കു വേണ്ടിയാണെന്നു വെളിപ്പെടുത്തുന്നില്ല.

സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഫോണില്‍ വിളിച്ചാണു രവി പൂജാരി ഭീഷണി വ്യക്തമാക്കുന്നത്. ഭീഷണി പരസ്യമാക്കി ലീനയെ സമ്മര്‍ദത്തിലാക്കുകയാണത്രെ ലക്ഷ്യം. ലീനയാവട്ടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരം പൂര്‍ണമായി പൊലീസിനോടു വെളിപ്പെടുത്തുന്നുമില്ല. ചാനലില്‍ വിളിച്ചു വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്ന കുറ്റവാളി ലീനയെയും ഫോണില്‍ വിളിച്ചു വിലപേശുന്നുണ്ടെന്നാണു പൊലീസിന്റെ അനുമാനം. കുറ്റവാളി ആഗ്രഹിക്കുന്ന തുക രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടാല്‍ ഫോണ്‍ വിളിയും അവസാനിക്കും.

കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള താല്‍പര്യം ഇപ്പോള്‍ നടിക്കും ഇല്ലെന്നു പൊലീസ് പറയുന്നു. തുക ഇതിനകം ക്രിമിനല്‍ സംഘത്തിനു കൈമാറിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ ഇവര്‍ക്ക് ഇടനിലക്കാരായതായും സംശയിക്കുന്നു. വെടിവയ്പു നടത്തിയവരെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതാണെന്നും ആരോപണമുണ്ട്.

Related posts