സുകേഷ് ചെറിയ മീനല്ല ! തിഹാര്‍ ജയിലില്‍ കഴിയുന്നത് രാജാവിനെപ്പോലെ; കൊച്ചിയിലെ റിസോര്‍ട്ടില്‍ ലീനയും സുകേഷും താമസിച്ചത് ഡല്‍ഹി പോലീസിന്റെ സംരക്ഷണത്തില്‍;ലീന മരിയ പോളിന്റെ ഇടപാടുകള്‍ നീളുന്നത് അധോലോക ബന്ധങ്ങളിലേക്ക്…

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ ബംഗളുരുവും മംഗളുരുവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങളാണെന്ന് അന്വേഷണത്തിന്റെ കണ്ടെത്തല്‍. പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍, ഇവരുടെ സുഹൃത്തും വ്യാപാര പങ്കാളിയുമായ സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ ഇടപാടുകള്‍ അടുത്തകാലത്ത് ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇതിനിടയ്ക്ക് രവി പൂജാരിയുടെ സംഘവുമായി നടത്തിയ ചില ഇടപാടുകളാണ് വെടിവയ്പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വെടിവച്ചവര്‍ പ്രാദേശിക ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ 15 ന് വൈകിട്ട് മൂന്നരയ്ക്കാണ് കടവന്ത്രയിലുള്ള പാര്‍ലറില്‍ വെടിവയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമികള്‍ സ്ഥാപനത്തില്‍ കടക്കാതെ പുറത്തു നിന്ന് ചുവരിലേക്ക് വെടിയുതിര്‍ത്ത് മടങ്ങുകയായിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ തുറന്നു പറയാന്‍ ലീന വിസമ്മതിച്ചതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ തട്ടിപ്പു കേസുള്ള സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മുന്നോട്ടു നീങ്ങുന്നത്. രവി പൂജാരി, സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് നടി ലീനയുടെ കൈകളിലേക്ക് കോടികള്‍ എത്തിയതായാണ് വിവരം.

ഇതിനിടയില്‍ തട്ടിപ്പ് കേസില്‍ സുകേഷ് തീഹാര്‍ ജയിലിലായി. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അറിയാവുന്ന രവി പൂജാരി ഓസ്‌ട്രേലിയയിലാണ് ഉള്ളത്. അടുത്തകാലത്ത് സുകേഷുമായി നടി അകന്നിരുന്നായി പ്രചരണമുണ്ടായി. ഇത് രവി പൂജാരിയെ തെറ്റിധരിപ്പിക്കാനായിരുന്നു. ഇത് മനസ്സിലാക്കിയാണ് ലീനയുടെ സ്ഥാപനത്തെ രവി പൂജാരി ലക്ഷ്യമിട്ടത് എന്നും പോലീസ് കരുതുന്നു.രവി പൂജാരിയുടെ പേരില്‍ പണം ആവശ്യപ്പെട്ട് ഫോണ്‍വിളിയുണ്ടായ കാര്യം നടി പറഞ്ഞിരുന്നു.രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

രവി പൂജാരിയെ സഹായിക്കുന്ന ആരോ കൊച്ചിയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആക്രമികളെ കണ്ടെത്താനായാല്‍ കൂടുതല്‍ കേസുകളെപ്പറ്റി അറിയാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അജ്ഞാത കേന്ദ്രത്തില്‍ ചികിത്സയിലാണ് നടിയെന്നാണ് സൂചന. പൊലീസ് നടപടിയെ ഭയന്നാണ് നടി ചികില്‍സയില്‍ പോയതെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. നെയില്‍ ആര്‍ട്ടിസ്ട്രിയെന്ന ബ്യൂട്ടി പാര്‍ലറിനെ കുറിച്ച് പൊലീസിന് ഇപ്പോള്‍ വലിയ സംശയങ്ങളുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രധാന നിഗമനം.

മൂന്നുമാസം മുന്‍പു നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകേഷ് താമസിച്ചെന്ന വിവരം പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകാഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. ചികില്‍സ ആവശ്യങ്ങള്‍ക്കായാണു സുകേഷ് ഇവിടെ മുറിയെടുത്തതെന്ന് റിസോര്‍ട്ട് മാനേജര്‍ ഫൈസല്‍ പറഞ്ഞു.

ദിവസവും ഒന്നരമണിക്കൂറിലേറെ ചികില്‍സയ്ക്കായി റിസോര്‍ട്ടില്‍നിന്ന് ഇരുവരും പുറത്തുപോകാറുണ്ടായിരുന്നു. ഇവര്‍ക്ക് സന്ദര്‍ശകര്‍ ഒട്ടേറെയുണ്ടായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു. കൊച്ചി സ്വദേശികളായ മൂന്നുപേര്‍ ബോസിനെന്നു പറഞ്ഞാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കേസിലെ പ്രതിയാണെന്നോ പൊലീസ് ഒപ്പമുണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി. മുറി ബുക്കു ചെയ്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

നടി കടുത്ത ശ്വാസംമുട്ടലിന് ചികിത്സയിലുള്ള ലീന മരിയ പോള്‍ താന്‍ എവിടെയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മാത്രമെ വെളിപ്പെടുത്തിയിട്ടുള്ളൂ. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാലാണിത്. തനിക്കെതിരേ ചെന്നൈയിലുള്ള സിബിഐ. കേസില്‍ കുറ്റവിമുക്തയായതാണെന്ന് നടി പറയുന്നു. തന്റെ മുന്‍കാല കേസുകളും ഇതുമായി ബന്ധമില്ലെന്നും ഈ കേസില്‍ താന്‍ ഇരയാണെന്നും അവര്‍ പറയുന്നു. കടവന്ത്രയിലെ ‘ദി നെയ്ല്‍ ആര്‍ട്ടിസ്ട്രി’ എന്ന സ്ഥാപനത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാണ്.

Related posts