തിരുവനന്തപുരം: മലയാള സിനിമയുടെ യശസ് ലോകവേദിയിലെത്തിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് എൺപതാം പിറന്നാൾ.
എട്ടാം വയസ്സിൽ തുടങ്ങിയ നാടകാഭിനയത്തിലൂടെയാണ് കലയുടെ ലോകത്തെത്തുന്നത്. 1972ൽ പുറത്തിറങ്ങിയ സ്വയംവരം എന്ന ആദ്യ ഫീച്ചർ ചിത്രത്തിലൂടെ തന്നെ അടൂർ മലയാള ചലച്ചിത്രരംഗത്ത് നവതരംഗത്തിന് തുടക്കമിട്ടു.
50 വർഷങ്ങളോളം നീണ്ട ചലച്ചിത്രജീവിതത്തിൽ 12 ഫീച്ചർ സിനിമകളും 22 ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 20 മിനിറ്റുള്ള എ ഗ്രേറ്റ് ഡേ എന്ന ഷോർട്ട്ഫിലിമിലൂടെയാണ് ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം.
50 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദ മിത്ത് എന്ന ഷോർട്ട് ഫിക്ഷനും സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്തെ ഒന്നാം നില ചലച്ചിത്രോത്സ വേദികളായ കാനിലും വെനീസിലും അടൂർ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
16 തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ വേദിയിൽ സത്യജിത് റേയ്ക്കും മൃണാൾ സെന്നിനുമൊപ്പം തലപ്പൊക്കം നേടിയ ചലച്ചിത്രകാരനാണ് അടൂർ.
സംസ്ഥാന ചലച്ചിത്ര അവാർഡ് 17 തവണയും അദ്ദേഹം നേടിയിടുണ്ട്. പ്രമുഖമായ നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
മുഖാമുഖം എന്ന സിനിമ ഇന്ത്യയിലും റഷ്യയിലും വളരെയേറെ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ മിൽവോക്കി അടൂർ ചിത്രങ്ങളുടെ ഒരു ആർക്കൈവ്സ് സ്ഥാപിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രശസ്തമായ സതർലാൻഡ് ട്രോഫി നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എലിപ്പത്തായം എന്ന ചിത്രത്തിനാണ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നൽകിയത്.
പത്മശ്രീ, പത്മഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്ര ലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ച് ദാദാ സാഹെബ് ഫാൽകെ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.
1941 ജൂലൈ മൂന്നിന് മാധവൻ ഉണ്ണിത്താന്റെയും മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടേയും മകനായി ജനിച്ച അടൂർ ഇപ്പോഴും തന്റെ ചലച്ചിത്രയാത്ര തുടരുന്നു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.