ഒരു മുഴം മുമ്പേ ! ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിനു മുമ്പേ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ്; ആറ്റിങ്ങലില്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായി…

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05ന് ഫേസ്ബുക്കിലൂടെയാണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചതായി അടൂര്‍ പ്രകാശ് അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന്‍ സമയമായെന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ്. ഔദ്യോഗികപ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകുമെന്നാണ് വിവരം.

അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം’ വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ ജനം ചെകുത്താനും കടലിനും നടുവിലാണ്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പെന്നു അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞു.

Related posts