കുവൈറ്റ് ചാണ്ടി പുനരവതരിച്ചത് പുളിങ്കുന്നിലല്ല ! കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല; തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് അഡ്വ.ജയശങ്കര്‍

കൊച്ചി: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നീരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. കുട്ടനാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ലെന്നും ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും ചാണ്ടിച്ചായന്‍ വന്നില്ലയെന്നും ജയശങ്കര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കണ്ടത് ചാണ്ടിച്ചായന്റെ പുനരവതാരമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായന്റെ പുനരവതാരം സംഭവിച്ചത്.

കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായന്‍ വന്നില്ല. അച്ചായന്‍ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.

എല്ലാ കുപ്രചരണങ്ങള്‍ക്കും ചുട്ട മറുപടി നല്‍കിക്കൊണ്ട് ചാണ്ടി സമ്മേളനത്തില്‍ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കന്‍ മലകളില്‍ ക്വാറികള്‍ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതല്‍ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാന്‍ വേമ്പനാട്ടു കായലിന്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.

പ്രളയകാലത്ത് എംഎല്‍എയെ കാണാന്‍ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാര്‍ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായന്‍. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായന്‍ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും.

Related posts