കേരളത്തിന്റെ സൈന്യത്തിന് നല്‍കിയ മറ്റൊരു വാഗ്ദാനം കൂടി പാലിക്കുന്നു! മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട 200 പേര്‍ക്ക് കേരളാ പോലീസില്‍ താത്കാലിക നിയമനം; മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതിങ്ങനെ

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട 200 പേര്‍ക്ക് കേരളാ പോലീസില്‍ താത്ക്കാലിക നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോസ്റ്റല്‍ വാര്‍ഡര്‍മാരായാണ് നിയമനം നല്‍കുകയെന്നും മുഖ്യമന്ത്രി, തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാര്‍ പാലിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ദുരന്തസമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വോളന്റിയര്‍മാരാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തീരദേശ പോലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സമാനതകളില്ലാത്ത ദുരന്തം കേരളം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിസ്തുലമായിരുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇവരെക്കുറിച്ച് പറഞ്ഞത്. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ തങ്ങളുടെ മത്സ്യബന്ധനബോട്ട് കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിത പ്രദേശത്തെത്തിയത്.

Related posts