അടുത്ത ഇര ആര്? 13 ദിവസം, മൂന്നു കൊലപാതകം, മൂന്നും യുവാക്കള്‍; ആലപ്പുഴയ്ക്ക് നെഞ്ചിടിപ്പ്

ALP-crime

കായംകുളം: ജനങ്ങളെ ഭീതിയിലാക്കി ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു.  കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കൊലപാതകങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് നടന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരും യുവാക്കളാണ്.

മാരകായുധങ്ങളുമായി വളരെ ആസൂത്രിതമായി വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് കൃത്യം നടത്തുന്നത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനനങ്ങളുടെ ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിനും കഴിയുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. മൂന്നുകൊലപാതകങ്ങളും അരങ്ങേറിയത് ഹരിപ്പാട്, കായംകുളം മേഖലകളിലാണ്. ഹരിപ്പാട് കരുവാറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉല്ലാസ് വെട്ടേറ്റു മരിച്ചതാണ് ആദ്യത്തെ സംഭവം. ഫെബ്രുവരി ഒന്നിനായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ഈ കൊലപാതകത്തിലെ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഫെബ്രുവരി പത്തിനു വീണ്ടും ബൈക്കിലെത്തിയ സംഘം യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്‍റ് സെക്രട്ടറി കരുവാറ്റ ജിഷ്ണു ഭവനത്തില്‍ ജിഷ്ണു(24)ആണ്  കൊല്ലപ്പെട്ടത്. മുഖം മറച്ചെത്തിയ പത്തോളം വരുന്ന സംഘം ജിഷ്ണുവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറും മുന്‌പെയാണ് ജില്ലയില്‍ തന്നെ വീണ്ടുംഅടുത്ത  കൊലപാതകം അരങ്ങേറിയത്.

കാറിലെത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ റോഡരികിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കായംകുളം കണ്ടല്ലൂര്‍ തെക്ക് ശ്രാവണ സദനത്തില്‍ സുമേഷ് (30 )നെ ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കണ്ടല്ലൂര്‍ കളരിക്കല്‍ ജംഗ്ഷനു സമീപം വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുമേഷിനെ  കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സമീപത്തെ വയലിലേക്കു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്നു വെട്ടി. പിന്നീട് സംഘം കാറില്‍ രക്ഷപ്പെട്ടു.

നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ സുമേഷ് ഗുണ്ടാനിയമ പ്രകാരം റിമാന്‍ഡിലായിരുന്നു കഴിഞ്ഞ മാസമാണ് ഇയാള്‍ പുറത്തിറങ്ങിയത് മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം സുമേഷിന്‍റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പ്രതികളെ കണ്ടെത്താന്‍ കായംകുളം ഡിവൈഎസ്പി രാജേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക  സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ തെക്കന്‍ മേഖലയില്‍ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വ്യാപകമാകുന്‌പോഴും പോലീസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന വിമര്‍ശനവും ശക്തമാണ്.

Related posts