ജാക് മാ വീട്ടു തടങ്കലില്‍ ? ചൈനീസ് സര്‍ക്കാരിന്റെ പ്രതികാര നടപടി ആലിബാബയെ തകര്‍ക്കുമോയെന്ന ആശങ്കയുയരുന്നു; ഓഹരിയില്‍ വന്‍ ഇടിവ്…

ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ രണ്ടു മാസമായി കാണാനില്ലെന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിക്കുകയാണ്.

ഇദ്ദേഹത്തെ ചൈനീസ് ഭരണകൂടം അറസ്റ്റു ചെയ്‌തോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാത്തതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആധാരം.വീട്ടുതടങ്കലിലാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുള്‍പ്പടെയുള്ളവയുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാര്‍ത്ത പ്രചരിക്കുന്നത്.

മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റില്‍ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു.

ഒക്ടോബറില്‍ ഒരു പൊതുപരിപാടിയില്‍ മാ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമര്‍ശനം.

മായുടെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഷാങ്ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വില്‍ക്കാനുള്ള പദ്ധതി (ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്) ചൈനീസ് സര്‍ക്കാര്‍ നവംബറില്‍ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ പേടിഎം, പേടിഎം മാള്‍, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, സ്നാപ്ഡീല്‍ തുടങ്ങിയവയില്‍ ആലിബാബയ്ക്ക് വന്‍ നിക്ഷേപമുണ്ട്. എന്തായാലും ചൈനയുടെ പ്രതികാര നടപടിയാണ് ജാക്മായുടെ തിരോധാനത്തിനു പിന്നിലെന്നാണ് വലിയൊരു വിഭാഗം ആളുകളും വിശ്വസിക്കുന്നത്.

Related posts

Leave a Comment