മല്ലപ്പള്ളി: അവയവദാനമെന്ന മഹത്തായ സന്ദേശം നൽകി വിട്ടുപിരിഞ്ഞ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും.
ഇന്നു വൈകുന്നേരം ആറോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കുശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. വൈകുന്നേരം ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
മല്ലപ്പള്ളി സ്വദേശി അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന് സൂസന് ജോണിന്റെയും മകളാണ് ആലിൻ. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പള്ളത്ത് വച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.
ഞായറാഴ്ച ആലിന്റെ സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കുമ്പോള്‍ ചരിത്രവും ആ കുരുന്നിനു മുമ്പില്‍ വഴിമാറുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി ആലിന് മാറി. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതി ചരിത്രത്തില്‍ ആദ്യമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
