കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു ! സമരക്കാര്‍ മകളെ ബലാല്‍സംഗത്തിനിരയാക്കിയെന്ന പരാതിയുമായി പിതാവ്…

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. തന്റെ മകള്‍ ബലാല്‍സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു.

തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ പത്തിനാണ് ബംഗാള്‍ സ്വദേശിയായ 25-കാരി കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, കോവിഡ് രോഗിയെന്ന നിലയിലാണ് ആശുപത്രി അധികൃതര്‍ യുവതിയെ ചികിത്സിച്ചതെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതരോട് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പരാതിയില്‍ പറയുന്ന രണ്ടു പേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന് വിളിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് യുവതിയെ ആക്രമിച്ചതെന്ന ആരോപണത്തിന് പിന്നാലെ ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

യുവതിയ്‌ക്കൊപ്പം വന്ന സംഘത്തില്‍ പെട്ട ചിലര്‍ തിക്രി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ യുവതിയെ ഉപദ്രവിച്ചെന്നാണ് ആരോപണം.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംഘടന തീരുമാനിച്ചു. നാല് ദിവസം മുമ്പ് കിസാന്‍ സോഷ്യല്‍ ആര്‍മി തിക്രിയില്‍ സ്ഥാപിച്ച ടെന്റുകളും ബാനറുകളും എടുത്തു മാറ്റിയിട്ടുണ്ടെന്നും കിസാന്‍ സംയുക്ത മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.

Related posts

Leave a Comment