ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കർക്കടക വാവ് ബലിതർപ്പണം മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു മാറ്റി. ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്ക് ശിവരാത്രി മണപ്പുറത്ത് തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലാണ് ബലിത്തറകൾ സജജീകരിച്ചിരുന്നത്.
സാധാരണയായി മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രപരിസരത്താണ് ബലിത്തറകൾ ഒരുക്കി ചടങ്ങുകൾ നടന്നിരുന്നത്. അതിന് ശേഷം പെരിയാറിൽ മുങ്ങുകയാണ് ചെയ്യാറ്. അത് സാധ്യമല്ലാത്തതിനാൽ മണപ്പുറത്തേക്ക് ഇറങ്ങുന്ന പടവുകളിലാണ് തർപ്പണത്തിനെത്തിയവർ മുങ്ങുന്നത്. വെള്ളം മുകളിലെ പടവുകളിൽ നിന്ന് താഴേക്ക് ആയതും മഴയില്ലാത്തതും അനുഗ്രഹമായി.
ബലിതർപ്പണം മുടങ്ങാതിരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ മുൻ ഒരുക്കങ്ങളും നടത്തിയിരുന്നു. പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന, തീരസംരക്ഷണ സേനയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ബലിതർപ്പണം നടക്കുന്നത്. ദിവസങ്ങളായി മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടയിലാണ്.
മുൻകാലങ്ങളിലേതുപോലെ പുലർച്ചെ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ ഒന്പതുമണിയോടുകൂടി വിശ്വാസികൾ കൂടുതൽ എത്തി തുടങ്ങിയിട്ടുണ്ട്. മണപ്പുറത്തെ മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ തിലഹവന നമസ്കാരവും മറ്റു ചടങ്ങുകളും ആരംഭിച്ചു.
തുടർന്ന് അന്പതോളം ബലിത്തറകളിൽ നിന്നും പിതൃകർമ്മങ്ങൾ പൂർത്തിയാക്കി പെരിയാറിൽ തർപ്പണം ചെയ്യും. ഇതിനായി പുഴയിൽ പ്രത്യേകഭാഗം സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം പുഴയിൽ മുങ്ങിക്കുളിക്കാൻ ആരെയും അനുവദിക്കുന്നില്ല. ദേശീയദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന സംഘം ആലുവ മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്.
മൂന്നു ബോട്ടുകൾ, 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ, പ്രത്യേക റോപ്പുകൾ, സ്കൂബ ടീം എന്നിവയും സജ്ജമാണ്. റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ളതിനാൽ പുഴയിലേക്ക് ഇറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.
ഫയർഫോഴ്സിന്റെ സേനയും മണപ്പുറത്ത് സജീവമാണ്. പെരിയാറിന്റെ മറുകരയിൽ അദ്വൈതാശ്രമത്തിലും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നുണ്ട്. ഇവിടെയും ധാരാളം പേർ തർപ്പണത്തിനായി എത്തിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നെങ്കിലും പെരിയാറിൽ ഒഴുക്ക് ശക്തമായി തന്നെ തുടരുന്നതിനാൽ മണപ്പുറത്തെ കനത്ത സുരക്ഷ തുടരുകയാണ്.