പഞ്ചാബില്‍ അമരീന്ദര്‍-ബിജെപി സഖ്യം ! വിജയം സുനിശ്ചിതമെന്ന് ക്യാപ്റ്റന്‍; ചങ്കിടിപ്പോടെ മറ്റു പാര്‍ട്ടികള്‍…

വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു’ ഷെഖാവത്ത് ട്വീറ്റ് ചെയ്തു.

നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ് മുതിര്‍ന്ന നേതാവായിരുന്ന അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയത്.

പാര്‍ട്ടിയിലെ എതിരാളിയായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ചരടുവലികളാണ് അമരീന്ദറിനെ രാജിയിലേക്ക് നയിച്ചത്.

തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പദം രാജിവെച്ചതിന് ശേഷം കോണ്‍ഗ്രസിനെ തുറന്ന് വിമര്‍ശിച്ച സിങ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും പറഞ്ഞു.

”കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ എനിക്ക് എളുപ്പമായിരിക്കും. പ്രധാനമന്ത്രി എനിക്കായി പ്രചാരണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, സിഖുകാരുള്ള ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഞാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും, ‘ അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബില്‍ വലിയ സ്വാധീനമുള്ള അമരീന്ദര്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചത് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ്.

സിഖ് ജനവിഭാഗങ്ങള്‍ക്കിടയിലും പട്ടാളക്കാര്‍ക്കിടയിലും വലിയ സ്വാധീനമുള്ള വ്യക്തിത്വമായ അമരീന്ദറിന് യുവാക്കള്‍ക്കിടയിലും വലിയ ജനപ്രീതിയാണുള്ളത്.

Related posts

Leave a Comment